ന്യൂഡൽഹി: കേരളത്തിൽ മൂന്നാർ, വാഗമണ് പോലുള്ള കേന്ദ്രങ്ങളിൽ പരിസ്ഥിതി സംരക്ഷിച്ച് ആയിരം ഏക്കർ വീതമെങ്കിലും സമഗ്ര വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. വിദേശങ്ങളിലേതു പോലെ രാത്രികാല വിനോദസഞ്ചാരത്തിനു വേണ്ട സൗകര്യങ്ങളും ലഭ്യമാക്കാതെ ഇനി കാര്യമായ വരുമാനം ലഭ്യമാകില്ലെന്നും എന്നാൽ നൈറ്റ് ക്ലബ്ബുകൾ വേണമെന്നല്ല ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര വികസനത്തിനു കേരളം വലുതായി ചിന്തിക്കേണ്ടതുണ്ട്. കാഴ്ചപ്പാടിലും മാറ്റം വേണം. പാട്ടും ഡാൻസും കച്ചവട സ്ഥാപനങ്ങളും അടക്കം സ്വീകാര്യമായ രീതിയിൽ രാത്രികാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണു വേണ്ട ത്. പാരീസിലും മറ്റും രാത്രികാല ചുമതലയ്ക്കായി പ്രത്യേക മേയർ പോലുമുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾ എത്തിയതെന്നത് കേരളത്തിന്റെ കണ്ണു തുറപ്പിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് പ്രധാനമാണ്. കോവളം അടക്കമുള്ള കേരളത്തിലെ പ്രധാന ബീച്ചുകളുടെ വികസനത്തിനു പദ്ധതി നൽകിയാൽ കേന്ദ്രം ആവശ്യമായ ഫണ്ട് നൽകും. ഇതുസംബന്ധിച്ച് പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തേതന്നെ സംസ്ഥാനത്തോടു പറഞ്ഞിരുന്നു.
കഴിഞ്ഞ സാന്പത്തിക വർഷം ചരിത്രത്തിലാദ്യമായി രാജ്യത്ത് ഒരു കോടി വിദേശ ടൂറിസ്റ്റുകളെത്തി. മൊത്തം ടൂറിസ്റ്റുകളുടെ എണ്ണത്തിലും റിക്കാർഡ് നേട്ടമാണ്- 160 ലക്ഷം പേർ. വരുമാനവും വളരെ കൂടി. വിദേശസഞ്ചാരികളെ ആകർഷിക്കുന്നതിനായി കൂടുതൽ പ്രചാരണം നടത്തും. ഇതിനായി പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം 300 കോടി കൂടി ഇന്നലെ അനുവദിച്ചു. നേരത്തെ 264 കോടി കിട്ടിയിരുന്നു.
റെയിൽപ്പാത ഇരട്ടിപ്പിക്കൽ 2020ൽ പൂർത്തിയാക്കും
കോട്ടയം വഴിയുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കൽ 2020ൽ പൂർത്തിയാക്കുമെന്ന് റെയിൽമന്ത്രി പീയൂഷ് ഗോയൽ ഉറപ്പു നൽകിയതായി അൽഫോൻസ് കണ്ണന്താനം. അഞ്ചു കോടി തീർഥാടകരെത്തുന്ന ശബരി പാതയുടെ നിർമാണം കേന്ദ്രഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ പദ്ധതികൾക്കുള്ള ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കണമെന്ന വ്യവസ്ഥ ശബരി പാതയ്ക്കും കോട്ടയം, ആലപ്പുഴ പാത ഇരട്ടിപ്പിക്കലിനും ബാധകമാക്കരുതെന്ന് റെയിൽ മന്ത്രിയോട് ആവശ്യപ്പെട്ടു.
മൂന്നാറിലും വാഗമണിലും സമഗ്ര വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കണം: കണ്ണന്താനം
01:20 AM Jan 23, 2018 | Deepika.com