ന്യൂഡൽഹി: റഷ്യയിൽനിന്ന് 39,000 കോടി രൂപ മുടക്കി(5.5 ബില്യൺ ഡോളർ) എസ്-400 ട്രയംപ് വിമാനവേധ മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നു. ഇടപാടിന്റെ അന്തിമരൂപം അടുത്ത സാന്പത്തികവർഷത്തോടെ തയാറാകുമെന്നാണു റിപ്പോർട്ട്. പോർവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയെ 30 കിലോമീറ്റർ ഉയരത്തിലും 400 കിലോമീറ്റർ അകലെ വച്ചും എസ്-400 ട്രയംപ് ഉപയോഗിച്ചു തകർക്കാനാകും.
മണിക്കൂറിൽ 17,000 കിലോമീറ്റർ വേഗത്തിൽ ലക്ഷ്യസ്ഥാനം ആക്രമിക്കാൻ എസ്-400നു കഴിയും യുദ്ധസമയത്ത് ഒരു നഗരത്തെ സംരക്ഷിക്കാൻ എസ്-400 ഉപയോഗിക്കാനാകും. പാക്കിസ്ഥാന്റെ ഹ്രസ്വദൂര നാസർ ആണവമിസൈലുകളെ നിർവീര്യമാക്കാൻ എസ്-400നു സാധിക്കും. ഇന്ത്യയുടെ ഭീഷണി നേരിടാൻ നാസർ മിസൈലുകൾക്കു കഴിയുമെന്നു പാക്കിസ്ഥാൻ നിരന്തരം അവകാശവാദമുന്നയിക്കുന്നുണ്ട്.
2016ൽ ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും നടത്തിയ ചർച്ചയെത്തുടർന്നാണ് ഇന്ത്യൻ സൈന്യത്തിന് എസ്-400 ട്രയംഫ് വിമാനവേധ മിസൈലുകൾ സ്വന്തമാകുന്നത്. അഞ്ച് വിമാനവേധ മിസൈൽ സംവിധാനമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.
റഷ്യയിൽനിന്ന് എസ്-400 ട്രയംപ് വിമാനവേധ മിസൈൽ ഇന്ത്യ വാങ്ങുന്നു
01:20 AM Jan 23, 2018 | Deepika.com