ന്യൂഡൽഹി: പൂനയിലെ ഭീമ-കൊറേഗാവ് യുദ്ധവാർഷിക ആഘോഷത്തിനു പിന്നാലെ മഹാരാഷ്ട്രയിലുണ്ടായ കലാപത്തിനു നേതൃത്വം നൽകിയ തീവ്രഹിന്ദുത്വ നിലപാടുകാരൻ സംഭാജി ബിഡെയെ ഒളിവിൽത്തുടരാൻ സഹായിക്കുന്നതു പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശത്തെത്തുടർന്നെന്നു ദളിത് നേതാവ് പ്രകാശ് അംബേദ്കർ.
പ്രധാനമന്ത്രിയും സംഭാജി ബിഡെയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രണ്ട് വീഡിയോകളും പ്രകാശ് അംബേദ്കർ പുറത്തുവിട്ടു. ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
കലാപംനടന്ന് ഒരു മാസത്തിനുശേഷവും സംഭാജി ബിഡെയെയും മറ്റൊരു നേതാവ് മിലിന്ദ് ഏക്ബോതെയെയും അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്ര പോലീസ് തയാറാകുന്നില്ല എന്നാണ് പ്രകാശ് അംബേദ്കറുടെ ആരോപണം. സംഭാജി ബിഡെയെ അറസ്റ്റ്ചെയ്യാമെന്നു മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ് ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ അറസ്റ്റ് വേണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചിരിക്കുകയാണ് എന്നാണു ഡൽഹിയിലെ ഉന്നതകേന്ദ്രങ്ങളിൽനിന്നുള്ള വിവരം. പ്രധാനമന്ത്രി മോദിയുമായി അടുത്ത ബന്ധമുള്ളയാളാണു സംഭാജി ബിഡെ. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്പോൾ കാവിതലപ്പാവ് അണിയണമെന്ന് മോദിക്കു സംഭാജി ബിഡെ നിർദേശം നൽകുന്ന വീഡിയോ ഇതോടൊപ്പം പ്രകാശ് അംബേദ്കർ പുറത്തുവിടുകയും ചെയ്തു. 2014ലെ സ്വാതന്ത്ര്യദിനാഘോഷത്തിനു മുന്നോടിയായാണു ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനു പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിന്റെ വീഡിയോയും ഇതോടൊപ്പം പുറത്തുവിട്ടു. ബിഡെ ഗുരുജി എന്നാണ് ഇതിൽ പ്രധാനമന്ത്രി ഇദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നതെന്നും പ്രകാശ് അംബേദ്കർ പറഞ്ഞു.
പൂനയിൽ ഈ മാസം ആദ്യം ഭീമ-കൊറേഗാവ് യുദ്ധവാർഷികം ആഘോഷിക്കുന്നതിനു പിന്നാലെ ഉടലെടുത്ത സംഘർഷം കലാപമായി വളരുകയായിരുന്നു.
പ്രതികളെ സംരക്ഷിക്കുന്നതു പ്രധാനമന്ത്രിയുടെ ഓഫീസെന്ന് പ്രകാശ് അംബേദ്കർ
01:20 AM Jan 23, 2018 | Deepika.com