ന്യൂഡൽഹി: നയകാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പാർട്ടിയുടെ പരമോന്നത ഘടകമായ പാർട്ടി കോണ്‍ഗ്രസിനാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റിയിൽ തന്റെ വാദം വോട്ടിനിട്ടു തള്ളിയ സാഹചര്യത്തിൽ യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറിസ്ഥാനം രാജിവച്ചേക്കുമെന്ന അഭ്യൂഹം പത്രസമ്മേളനം നടത്തി അദ്ദേഹം നിരാകരിച്ചു. തന്റെ നിലപാടിൽ നിന്നു പിന്നോട്ടില്ലെന്ന സൂചനയും യെച്ചൂരി നൽകി.
എല്ലാക്കാര്യങ്ങളും പാർട്ടി കോണ്‍ഗ്രസിനു മുന്നിലെത്തും. സിപിഎമ്മിൽ സുപ്രധാന തീരുമാനം എടുക്കുന്നത് പാർട്ടി കോണ്‍ഗ്രസിലാണ്. അതിനു മുന്നോടിയായുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നതെന്നും യെച്ചൂരി വിശദീകരിച്ചു.
കേന്ദ്ര കമ്മിറ്റിയിലെ വോട്ടെടുപ്പിനെക്കുറിച്ചു ചോദിച്ചപ്പോൾ, വോട്ടെടുപ്പു നടന്നെന്നും എന്നാലതു ജയപരാജയം നിർണയിക്കുന്നതിനുള്ള വോട്ടെടുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത് കരടു മാത്രമാണ്. വിശാലമായ ചർച്ചകൾക്കുശേഷം മാറ്റമുണ്ടായേക്കും. കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ചു പാർട്ടിയിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ജനാധിപത്യപരമായ വോട്ടെടുപ്പിലൂടെ ഒരു നിലപാടിനും രേഖയ്ക്കും അംഗീകാരം ലഭിച്ചിരിക്കുന്നു. ഇത് ആരുടെയും ജയമോ പരാജയമോ അല്ല. തെരഞ്ഞെടുപ്പുസമയത്ത് ഓരോ സംസ്ഥാനത്തും ആവശ്യമായ നിലപാടു സ്വീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
രാജിവയ്ക്കുമോ എന്ന ചോദ്യത്തിന്, താൻ ഇപ്പോഴും പാർട്ടി ജനറൽ സെക്രട്ടറി തന്നെയാണെന്നായിരുന്നു ആദ്യ മറുപടി. ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ജനറൽ സെക്രട്ടറിയായി തുടരാൻ ആവശ്യപ്പെട്ടതുകൊണ്ടാണല്ലോ ഞാൻ നിങ്ങളുടെ മുന്നിലിരിക്കുന്നതെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
തനിക്കൊപ്പം നിൽക്കാത്ത കേരളത്തിന് പരോക്ഷമായി ഒരു കുത്തും യെച്ചൂരി പത്രസമ്മേളനത്തിനിടെ കൊടുത്തു. സാക്ഷരതയിൽ ത്രിപുര കേരളത്തെ മറികടന്നുവെന്നും ഇന്ത്യയിൽ ഏറ്റവും മികച്ച ഭരണം ത്രിപുരയിൽ ആണെന്നുമായിരുന്നു യെച്ചൂരിയുടെ ഒളിയന്പ്.
കേന്ദ്ര കമ്മിറ്റിയിൽ ഇന്നലെ അംഗീകാരം ലഭിച്ച രേഖയെക്കുറിച്ചും യെച്ചൂരി വിശദീകരിച്ചു. ബിജെപിയെ മുഖ്യശത്രുവായി കണ്ടുള്ള രേഖയ്ക്കാണ് അംഗീകാരം ലഭിച്ചത്. കരട് രാഷ്ട്രീയ പ്രമേയത്തിൽ ഭേദഗതികൾ ഉന്നയിക്കാൻ രാജ്യത്തെ ഏതു പാർട്ടിക്കാരനും അവകാശമുണ്ട്.
ഇന്ത്യയുടെ വിദേശനയം തിരുത്താൻ ബിജെപി ശ്രമിക്കുന്നു. ബിജെപി രാജ്യത്തെ വർഗീയമായി വിഭജിക്കുന്നു. സാന്പത്തിക, കാർഷിക മേഖലകളിലെ തകർച്ച ഉയർത്തിക്കാട്ടുമെന്നും ബിജെപിയുടെ ഹിന്ദുത്വ, ദേശീയവാദ നിലപാടുകളെ ശക്തമായി നേരിടുമെന്നും യെച്ചൂരി വിശദീകരിച്ചു.
ജയവും പരാജയവുമില്ല; പരമാധികാരി പാർട്ടി കോണ്‍ഗ്രസെന്നു യെച്ചൂരി
12:44 AM Jan 22, 2018 | Deepika.com