ബംഗളൂരു: കർണാടകയിൽനിന്നുള്ള കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്ഡെ വീണ്ടും വിവാദത്തിൽ. തന്റെ കാർ തടഞ്ഞ ദളിത് സംഘടനാ പ്രവർത്തകരെ കുരയ്ക്കുന്ന പട്ടികളെന്നു വിളിച്ചതാണു മന്ത്രിയെ വീണ്ടും വിവാദക്കുരുക്കിലാക്കിയിരിക്കുന്നത്.
ഭരണഘടന പൊളിച്ചെഴുതുമെന്ന തരത്തിൽ മന്ത്രി കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ശനിയാഴ്ച ബെല്ലാരിയിൽ ദളിത് സംഘടനയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കാർ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. ബെല്ലാരി സർക്യൂട്ട് ഹൗസിനു സമീപം നടന്ന തൊഴിൽ മേളയും നൈപുണ്യ പ്രദർശനവും ഉദ്ഘാടനം ചെയ്യാൻ കാറിൽ പോകുകയായിരുന്നു മന്ത്രി. മന്ത്രിക്കൊപ്പം സ്ഥലം എംപി ശ്രീരാമലുവുമുണ്ടായിരുന്നു. പോലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയതിനുശേഷമാണ് മന്ത്രിക്ക് യാത്ര തുടരാനായത്. തുടർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയാണ് മന്ത്രി വിവാദപ്രസ്താവന നടത്തിയത്.
തങ്ങൾക്ക് ആരെയും ഭയമില്ലെന്നും രാജ്യത്തെ കെട്ടിപ്പടുക്കാനുള്ള നിശ്ചയദാർഢ്യവും ശക്തിയും തങ്ങൾക്കുണ്ടെന്നും പറഞ്ഞ മന്ത്രി, തെരുവിൽ കുരയ്ക്കുന്ന പട്ടികളെ തങ്ങൾ ഭയക്കാറില്ലെന്നും പറഞ്ഞു. തനിക്കു പറയാനുള്ളതു വെട്ടിത്തുറന്നു പറയുമെന്നും ആരെയും ഭയമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രസ്താവന വിവാദമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മന്ത്രിക്കെതിരേ ദളിത് സംഘടനാ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.
മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ നടപടിയെടുക്കാൻ ബിജെപി നേതൃത്വം തയാറാകുമോയെന്നു ചോദിച്ച് ബിജെപിയുടെ പരസ്യവിമർശകനായ നടൻ പ്രകാശ് രാജ് രംഗത്തുവന്നു. മന്ത്രിയുടെ പ്രസ്താവനയോട് ബിജെപി അനുകൂലിക്കുന്നുണ്ടോയെന്നു ചോദിച്ച നടൻ സ്ഥിരം പ്രശ്നക്കാരനായ ഈ മന്ത്രി രാജിവയ്ക്കാൻ ഉന്നത നേതാക്കൾ ആവശ്യപ്പെടുമോയെന്നും ട്വിറ്ററിൽ ചോദിച്ചു.
കർണാടകയിലെതന്നെ കൊപ്പയിൽ കഴിഞ്ഞ മാസം നടന്ന ചടങ്ങിൽ പ്രസംഗിക്കവേ ഭരണഘടന പൊളിച്ചെഴുതുമെന്ന മന്ത്രിയുടെ പ്രസ്താവന രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്കിടയാക്കുകയും ഒടുവിൽ മന്ത്രി പാർലമെന്റിൽ മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കന്നഡ എഴുത്തുകാർക്കെതിരേ മന്ത്രി നടത്തിയ അപകീർത്തികരമായ പരാമർശം ബിജെപി സംസ്ഥാന ഘടകത്തിൽനിന്നുവരെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
എഴുത്തുകാരും ബുദ്ധിജീവികളും ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സർക്കാരിനെ പ്രീതിപ്പെടുത്തുന്ന അവസരവാദികളാണെന്നാണു മന്ത്രി ഹെഗ്ഡെ ആക്ഷേപിച്ചത്. ഇതിനെതിരേയും വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. കന്നഡ എഴുത്തുകാർക്കെതിരേ അപകീർത്തി പരാമർശം നടത്തിയ കേന്ദ്രമന്ത്രിക്കെതിരേ അച്ചടക്കനടപടി ആവശ്യപ്പെട്ടു ബിജെപിയുടെ യുവജനസംഘടനയായ യുവമോർച്ചയുടെ വൈസ് പ്രസിഡന്റ് ഭീംശങ്കർ പാട്ടീൽ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയ്ക്കു കത്തയച്ചിട്ടുണ്ട്.
വിവാദപരാമർശത്തിനെതിരേ സമൂഹമാധ്യമത്തിൽ വലിയ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ബിജെപിക്കു വോട്ട് ചെയ്യില്ലെന്നറിയിച്ച് ആയിരക്കണക്കിനു കന്നഡിഗർ മുന്നോട്ടുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കന്നഡ ഭാഷയെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും അഭിപ്രായപ്രകടനങ്ങൾ നടത്തരുതെന്ന് ഹെഗ്ഡെയോട് ആവശ്യപ്പെടണമെന്നും ഭീംശങ്കർ പാട്ടീൽ യെദിയൂരപ്പയോട് കത്തിൽ ആവശ്യപ്പെട്ടു.
"പട്ടി' പ്രയോഗം; കേന്ദ്രമന്ത്രി ഹെഗ്ഡെ വിവാദത്തിൽ
12:44 AM Jan 22, 2018 | Deepika.com