ആർഎസ് പുര(ജമ്മു): കനത്ത പാക് ഷെല്ലിംഗിനെത്തുടർന്ന് ഗ്രാമവാസികളെ കൂട്ടത്തോടെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതോടെ അതിർത്തിഗ്രാമങ്ങളിൽ ആളനക്കമില്ലാതായി. 40,000 പേരാണു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറിയിട്ടുള്ളത്.
തിരക്കേറിയ അതിർത്തിപട്ടണമായ ആർണിയയിലെ ജനസംഖ്യ 18,000 ആണ്. കന്നുകാലികളെ നോക്കാനും വീടുകൾക്കു കാവലായും ചുരുക്കം ചിലർ മാത്രമാണ് ഇവിടെ തങ്ങുന്നത്.
പാക് ഷെല്ലിംഗിനെത്തുടർന്ന് കൃഷിപ്പണികൾ, സ്കൂൾപഠനം, പശുപരിപാലനം എന്നിവയെല്ലാം അതിർത്തിഗ്രാമങ്ങളിൽ നിർത്തിവച്ചിരിക്കുകയാണ്. അതിർത്തിയിലെയും നിയന്ത്രണരേഖയിലെയും 300 സ്കൂളുകൾക്കു അടുത്ത മൂന്നു ദിവസത്തേക്ക് അവധി നല്കി.
യുദ്ധപ്രതീതിയാണ് അതിർത്തിഗ്രാമങ്ങളിലെന്നു ഗ്രാമീണർ പറഞ്ഞു. 1965ലെയും 1971ലെയും യുദ്ധത്തിനു ശേഷം ഇത്രയധികം മോർട്ടാർ ബോംബുകൾ ആർണിയയിൽ പതിച്ചിട്ടില്ലെന്ന് എൺപതുകാരനായ യശ്പാൽ പറഞ്ഞു. ആർണിയ സ്വദേശിനിയായ ആശാ റാണിയും ഇതു ശരിവയ്ക്കുന്നു.
പാക് ആക്രമണത്തിനിടയിലും വീട്ടിൽത്തന്നെ തുടരാൻ യശ്പാലിന്റെ കുടുംബം ആദ്യം തീരുമാനിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ പാക് ആക്രമണം കടുത്തതോടെ സുരക്ഷിതസ്ഥാനങ്ങളിലേക്കു നീങ്ങാൻ നിർബന്ധിതരായി.
ആർണിയ, സുചേത്ഘട്ട് സെക്ടറുകളിലെ 58 ഗ്രാമങ്ങളിലെ ജനങ്ങളെയാണ് ഒഴിപ്പിച്ചത്. വ്യാഴാഴ്ച മുതൽ പാക്കിസ്ഥാൻ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ അഞ്ചു ജവാന്മാരും ആറു ഗ്രാമീണരും കൊല്ലപ്പെട്ടു.
രക്തം തളംകെട്ടിയ തറ, ചില്ലു പൊട്ടിയ ജനൽ, പരിക്കേറ്റ വളർത്തുമൃഗങ്ങൾ എന്നിവയെല്ലാം മിക്ക ജനവാസകേന്ദ്രങ്ങളിലെയും കാഴ്ചകളാണ്. 131 കന്നുകാലികൾ ഷെല്ലാക്രമണത്തിൽ ചത്തു. 74 കെട്ടിടങ്ങൾക്കു കേടുപാടു സംഭവിച്ചു. 5000 കന്നുകാലികളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. പുല്ലു മേഞ്ഞ നൂറുകണക്കിനു വീടുകളാണു മോർട്ടാർ ബോംബുകൾ പതിച്ചതിനെത്തുടർന്ന് നശിച്ചത്.
പാക് ഷെല്ലിംഗ് : ആളനക്കമില്ലാതെ അതിർത്തിഗ്രാമങ്ങൾ
12:44 AM Jan 22, 2018 | Deepika.com