ലക്നോ: മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാർ ഒരുങ്ങുന്നു. ഇക്കാര്യത്തിൽ അഭിപ്രായം ആരാഞ്ഞ് സംസ്ഥാന സർക്കാർ മുസാഫർനഗർ ജില്ലാ മജിസ്ട്രേറ്റിനും ജില്ലാ പോലീസ് മേധാവിക്കും കത്തയച്ചു. 2013 ൽ 63 പേരുടെ മരണത്തിനിടയാക്കുകയും 50,000 ൽ അധികം പേർ ഭവന ഹിതരാകുകയും ചെയ്ത കലാപവുമായി ബന്ധപ്പെട്ട കേസാണ് സർക്കാർ പിൻവലിക്കാൻ തയാറെടുക്കുന്നത്.
ജനുവരി അഞ്ചിന് നീതിന്യായ വകുപ്പ് സ്പെഷൽ സെക്രട്ടറി രാജ് സിംഗാണ് കത്തയച്ചിരിക്കുന്നത്. മുസാഫർനഗർ ജില്ലാ കോടതിയിൽ ഇതുവരെ തീരുമാനം ആകാത്ത ഒമ്പതു ക്രിമിനൽ കേസുകളാണ് പിൻവലിക്കാൻ പരിഗണിക്കുന്നത്. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
മന്ത്രി സുരേഷ് റാണ, മുൻ കേന്ദ്രസഹമന്ത്രി സഞ്ജീവ് ബല്യാൻ, ഭരതേന്ദു സിംഗ് എംപി, എംഎൽഎ ഉമേഷ് മാലിക്, തുടങ്ങി നിരവധി ബിജെപി നേതാക്കൾ കലാപക്കേസിൽ പ്രതികളാണ്.
മുസാഫർനഗർ കലാപം: ബിജെപി നേതാക്കൾക്കെതിരേയുള്ള കേസ് യുപി സർക്കാർ പിൻവലിക്കുന്നു
12:43 AM Jan 22, 2018 | Deepika.com