ജമ്മു: ഇന്ത്യ-പാക് അതിർത്തിയിലെ ഗ്രാമങ്ങളിൽനിന്ന് ആൾക്കാരെ ഒഴിപ്പിക്കാൻ പോലീസ് നിർദേശം. തുടർച്ചയായ മൂന്നാം ദിവസവും അതിർത്തിയിൽ സംഘട്ടനം ഉണ്ടായ സാഹചര്യത്തിലാണിത്. മൂന്നുദിവസംകൊണ്ട് നാലു സൈനികർ വീരമൃത്യു വരിക്കുകയും ഏഴു ഗ്രാമീണർ വധിക്കപ്പെടുകയും ചെയ്തു. ഇന്നലെ ഒരു ജവാനടക്കം നാലുപേർ വധിക്കപ്പെട്ടു.
ഇന്നലെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാന്റെ അതിർത്തിസേനയിലെ നാലു റേഞ്ചർമാർ കൊല്ലപ്പെട്ടു. ആറു പാക് പോസ്റ്റുകൾ തകർത്തു.
അതിർത്തിക്ക് അഞ്ചുകിലോമീറ്റർ പരിധിയിലെ സ്കൂളുകൾക്ക് മൂന്നുദിവസത്തെ അവധി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും ഒരേപോലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൂഞ്ച്, രജൗറി, കഠുവ, സാംബ, ജമ്മു ജില്ലകളിലാണ് സ്കൂൾ അവധിയും റെഡ് അലർട്ടും.
ഏതു സാഹചര്യവും നേരിടാൻ തയാറാകണമെന്നും ജനങ്ങൾ വിലപിടിപ്പുള്ളവ ഭദ്രമായ സ്ഥലങ്ങളിലേക്കു മാറ്റുകയും ഭക്ഷണവും വെള്ളവും കരുതുകയും ചെയ്യണമെന്നു പോലീസ് നിർദേശിച്ചു. അതിർത്തിക്കപ്പുറത്തുനിന്ന് നിരന്തരമായി വെടിവയ്പ് നടത്തുന്ന സാഹചര്യത്തിലാണിത്. ഡോക്ടർമാരെയും സഹായികളെയും അതിർത്തിഗ്രാമങ്ങളിലേക്കു പോകാൻ സജ്ജരാക്കി നിർത്തിയിട്ടുണ്ട്. 197 ആംബുലൻസുകളും എത്തിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 46 ഗ്രാമീണർക്കു പരിക്കേറ്റിട്ടുണ്ട്.
അന്താരാഷ്ട്ര അതിർത്തിയിലെ മുന്നേറ്റ പോസ്റ്റുകൾക്കു നേരേ പാക് സൈന്യം നടത്തിയ ഷെൽ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. കൃഷ്ണഗാട്ടി സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ ഇന്നലെ രാവിലെ പാക് സൈന്യം ഷെല്ലാക്രമണം നടത്തുകയായിരുന്നെന്നു പ്രതിരോധ വക്താവ് അറിയിച്ചു. ശിപായി മന്ദീപ് സിംഗ് (23) ആണു വീരമൃത്യു വരിച്ചത്. പഞ്ചാബ് അലംപുർ സ്വദേശിയാണു സിംഗ്.
ആർഎസ് പുര, ആർണിയ, കൻഹാചൗക്ക് സെക്ടറിലേക്ക് പാക് സൈന്യം ഇന്നലെ വെടിവയ്പ് നടത്തി. വെടിവയ്പിൽ പതിനഞ്ചുകാരൻ ഉൾപ്പെടെ രണ്ടു ഗ്രാമീണർ കൊല്ലപ്പെട്ടു. ബിഎസ്എഫ് സൈനികനും നിരവധി ഗ്രാമീണർക്കും പരിക്കേറ്റു. ഇവ രെ ജമ്മുവിലെ സർക്കാർ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിർത്തിയിൽ ഒഴിപ്പിക്കൽ
02:23 AM Jan 21, 2018 | Deepika.com