ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ 20 എംഎൽഎമാരെ ഇരട്ടപ്പദവിയുടെ പേരിൽ അയോഗ്യരാക്കാൻ രാഷ്ട്രപതിക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയ ശിപാർശയ്ക്കെതിരേ എഎപി ആദ്യം രാഷ്ട്രപതിയെയും തുടർന്ന് സുപ്രീംകോടതിയെയും സമീപിക്കും. അയോഗ്യതയ്ക്കു ശിപാർശ ചെയ്യപ്പെട്ട ആറ് എംഎൽഎമാർ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വാദം കേൾക്കും.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വിവാദ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും ഇതിനെതിരേ രാഷ്ട്രപതിയെ കാണാൻ സമയം തേടിയിട്ടുണ്ടെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സത്യം പുറത്തു വരുമെന്ന് ആം ആദ്മി പാർട്ടി തലവനും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളും പ്രതികരിച്ചു. സത്യസന്ധമായി മുന്നോട്ടു പോകുന്പോൾ പ്രതിസന്ധി സ്വാഭാവികമാണെന്നും കേജരിവാൾ ട്വിറ്ററിൽ പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷണർ പദവിയിൽനിന്ന് വിരമിക്കുന്നതിനു തൊട്ടുമുന്‍പു എ.കെ. ജോതി പ്രധാനമന്ത്രി മോദിക്ക് നൽകിയ സമ്മാനമാണ് വിവാദ തീരുമാനമെന്ന് എഎപി മന്ത്രി ഗോപാൽ റായി പരിഹസിച്ചു.
ഇരുപത് എംഎൽഎമാരെ ഒരുമിച്ച് അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ ശിപാർശ തീർത്തും തെറ്റാണെന്നും കേജരിവാളിന് പൂർണ പിന്തുണ നൽകുന്നുവെന്നും തൃണമൂൽ കോണ്‍ഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വ്യക്തമാക്കി. എംഎൽഎമാരെ കൂട്ടമായി അയോഗ്യരാക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
ഇതിനിടെ, വിരമിക്കാൻ നാലു ദിവസം മാത്രം ശേഷിക്കേ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ എ.കെ. ജോതി 20 എംഎൽഎമാരെ അയോഗ്യരാക്കാൻ ശിപാർശ ചെയ്ത തീരുമാനത്തെ നിയമവിദഗ്ധർ ചോദ്യം ചെയ്യുന്നു. ഇദ്ദേഹം മുഖ്യ കമ്മീഷണർ ആകുന്നതിനു മുന്‍പായിരുന്നു ഈ കേസിൽ അവസാനമായി വാദം നടന്നത്. നേരിട്ട് വാദം കേൾക്കുക പോലും ചെയ്യാതെയാണ് ഇദ്ദേഹം ശിപാർശ നൽകിയതെന്നതാണ് എഎപിയുടെ പരാതി. തെരഞ്ഞെടുപ്പു കമ്മീഷന്റെ ശിപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിക്കുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായതായും എഎപി പറയുന്നു.
ഇരട്ടപ്പദവിയുടെ പേരിൽ എംഎൽഎമാരെ അയോഗ്യരാക്കുന്നതു സംബന്ധിച്ച 1997ലെ നിയമത്തിലെ വിവാദ വ്യവസ്ഥ റദ്ദാക്കുന്നതിനുള്ള ഡൽഹി നിയമസഭയുടെ ഭേദഗതി രാഷ്ട്രപതി തള്ളിയിരുന്നു. ശന്പളം പറ്റാതെ എംഎൽഎമാർ പാർലമെന്ററി സെക്രട്ടറിമാരായി ജോലി ചെയ്യുന്നത് ഇരട്ടപ്പദവി അല്ലാതാക്കുന്നതായിരുന്നു ഈ നിയമഭേദഗതി. ഭരണഘടനയുടെ വകുപ്പ് 191ലെ ഒന്നാം അനുച്ഛേദത്തിലെ എ അനുസരിച്ച് സംസ്ഥാന നിയമസഭകൾക്ക് ഏതു പദവിയെയും ഓഫീസ് ഓഫ് നോണ്‍ പ്രോഫിറ്റ് ആയി പ്രഖ്യാപിക്കാൻ അവകാശമുണ്ടെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടി.
ഡൽഹി നിയമസഭ പാസാക്കിയ നിയമഭേദഗതിക്ക് അംഗീകാരം നൽകാതെ വിഷയം തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിഗണനയ്ക്ക് അയയ്ക്കുകയാണ് രാഷ്ട്രപതി ചെയ്തത്. 1970ൽ കന്ത കന്തൂരിയ-മനേക് ചന്ദ് സുരാന കേസിൽ മുൻകാലപ്രാബല്യത്തോടെ രാജസ്ഥാനിലെ എംഎൽഎമാരെ അയോഗ്യരാക്കാവുന്ന 1969ലെ നിയമഭേദതിക്ക് സുപ്രീംകോടതി അംഗീകാരം നൽകിട്ടുണ്ട്. 2006ലെ ഓഫീസ് ഓഫ് പ്രോഫിറ്റ് ഭേദഗതി നിയമത്തിനും രാഷ്്ട്രപതി അംഗീകാരം നൽകിയിരുന്നു. നിയമനിർമാണ സഭകൾക്ക് ഭരണഘടന നൽകുന്ന അധികാരത്തിലുള്ള കടന്നുകയറ്റം കൂടിയാണ് ഡൽഹി നിയമസഭ പാസാക്കിയ നിയമത്തിന് അനുമതി നിഷേധിച്ച രാഷ്ട്രപതിയുടെ നടപടിയെന്നാണ് ആം ആദ്മി പാർട്ടിയുടെ പരാതി.
ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാരിന്റെ കാലത്ത് 2006ൽ സമാനമായ നിയമം നിയമസഭയിൽ പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തിരുന്നതാണെന്ന് ഡൽഹി മന്ത്രി ഗോപാൽ റായി പറഞ്ഞു. അന്ന് അംഗീകരിച്ച സമാന നിയമം ഇപ്പോഴെങ്ങനെയാണ് കേന്ദ്രസർക്കാരിന് തള്ളാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.
എഴുപതംഗ ഡൽഹി നിയമസഭയിൽ 66 എംഎൽഎമാരുള്ള എഎപിക്ക് 20 പേരെ അയോഗ്യരാക്കിയാലും വ്യക്തമായ ഭൂരിപക്ഷം ഉണ്ട്. കേവല ഭൂരിപക്ഷത്തിന് 36 പേർ വേണ്ടിടത്ത് പാർട്ടിക്ക് പിന്നെയും 46 എംഎൽഎമാർ ഉണ്ടാകും. എന്നാൽ, 20 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പു ഒരുമിച്ചെത്തിയാൽ ബിജെപിയും ഡൽഹിയിൽ വീണ്ടും ശക്തി പ്രാപിക്കുന്ന കോണ്‍ഗ്രസും ഏതാനും സീറ്റുകൾ പിടിച്ചെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജോർജ് കള്ളിവയലിൽ
20 എംഎൽഎമാരെ അയോഗ്യരാക്കാൻ ശിപാർശ; ആപ് സുപ്രീംകോടതിയിലേക്ക്
02:23 AM Jan 21, 2018 | Deepika.com