പ്രത്യേക ലേഖകൻ
ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കു വഴിതെളിച്ച കാരണങ്ങളിലൊന്നായ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട ഹർജി സു പ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ബെഞ്ച് പരിഗണിക്കും. ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കറും ഡി.വൈ. ചന്ദ്രചൂഡും കൂടി ഉൾപ്പെട്ട ബെഞ്ച് ലോയ കേസിൽ നാളെ വാദം കേൾക്കും.
സുപ്രീംകോടതിയിലെ സീനിയോരിറ്റിയിൽ പത്താം സ്ഥാനത്തുള്ള ജസ്റ്റീസ് അരുണ്‍ മിശ്ര പിന്മാറിയതിനെത്തുടർന്നാണു ചീഫ്ജസ്റ്റീസിന്റെ ബെഞ്ച് കേസ് പരിശോധിക്കുന്നത്. ജഡ്ജി ലോയയുടെ മരണത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടു നൽകിയ രണ്ടു ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ലോയയുടെ മരണം അസ്വാഭികമാണെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നും മുംബൈയിലെ പത്രപ്രവർത്തകൻ പൊതുതാത്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടി.
നടപടിക്രമങ്ങൾ മറികടന്ന് ഈ കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് നൽകിയതടക്കമുള്ള ചീഫ് ജസ്റ്റീസിന്റെ നടപടികളെ പരസ്യമായി വിമർശിച്ച് മുതിർന്ന ജഡ്ജിമാരായ ചെലമേശ്വർ, രഞ്ജൻ ഗോഗോയി, മദൻ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർ രംഗത്തെത്തിയതോടെ വിഷയം ദേശീയശ്രദ്ധ നേടി.
ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായ 2005 ലെ സൊറാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയെ (48) സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിനായി നാഗ്പൂരിലെ ഹോട്ടൽ മുറിയിലെത്തിയ 2014 ഡിസംബർ ഒന്നിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജഡ്ജിയുടെ മരണത്തിന് ആഴ്ചകൾക്കകം പുതിയ ജഡ്ജി അമിത്ഷായെ കുറ്റവിമുക്തനാക്കി. അമിത് ഷായെ വിചാരണ ചെയ്യാൻ വേണ്ടത്ര തെളിവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ലോയയുടെ മരണം അസ്വാഭാവികമാണെന്ന് ബന്ധുക്കൾ അന്ന് ആരോപിച്ചു. അമിത് ഷായെ കുറ്റവിമുക്തനാക്കിയാൽ വലിയ തുക കോഴയായി നൽകാമെന്ന വാഗ്ദാനം ലോയ നിരസിച്ചിരുന്നതായി സഹോദരി അനുരാധ ബിയാനി മാധ്യമ അഭിമുഖത്തിൽ പറഞ്ഞതോടെയാണ് വിവാദം കൊഴുത്തത്. നാഗ്പൂരിലെ വിവാഹ ചടങ്ങിനു പോകാൻ താത്പര്യമില്ലാതിരുന്നിട്ടും ചിലർ നിർബന്ധിച്ചു കൊണ്ടുപോകുകയായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ, ലോയയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് മകൻ അനൂജ് ലോയ കഴിഞ്ഞ ദിവസം പറഞ്ഞു. മകന്റെ പ്രസ്താവന സമ്മർദം മൂലമാണെന്നു റിപ്പോർട്ടുകളുണ്ട്.
ലോയ കേസ് വിചാരണ ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിൽ
02:23 AM Jan 21, 2018 | Deepika.com