ന്യൂഡൽഹി: ഡൽഹിയിൽ അരവിന്ദ് കേജരിവാളിനും ആം ആദ്മി പാർട്ടിക്കും കനത്ത തിരിച്ചടി നൽകി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. ഇരട്ടപ്പദവി വഹിക്കുന്ന ഡൽഹി സർക്കാരിലെ 20 ആം ആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു ശിപാർശ നൽകി. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ എ.കെ. ജോതി വിരമിക്കുന്നതിനു മൂന്നു ദിവസം മുന്‍പു മാത്രമാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.
2015 മാർച്ച് 13ന് സംസ്ഥാന ഭരണം സുഗമമാക്കാൻ ആം ആദ്മി സർക്കാർ 21 എംഎഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. പഞ്ചാബിൽ മത്സരിക്കാനായി ഒരു എംഎൽഎ രാജിവച്ചു. ഭരണഘടന നിർദേശിക്കുന്നതനുസരിച്ച് പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ അംഗമായിട്ടുള്ളവർ ആനുകൂല്യം പറ്റുന്ന മറ്റു സർക്കാർ പദവികളിൽ ജോലി ചെയ്യാൻ പാടില്ല. ഈ നിയമനങ്ങൾ ചോദ്യം ചെയ്തു രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖർജിക്ക് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് പട്ടേൽ കത്തു നൽകിയിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നൽകി. ഇതിനെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.
നിലവിൽ ഡൽഹിയിലെ 70 സീറ്റുകളിൽ 66ഉം ആം ആദ്മി പാർട്ടി എംഎൽഎമാരാണ്. 20 പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയാലും കേവല ഭൂരിപക്ഷത്തേക്കാൾ (35) ഏറെമുന്നിൽ 46 സീറ്റുകളുള്ള കേജരിവാളിനു ഭരണം നഷ്ടമാകില്ല. കോടതിയിൽനിന്ന് ആം ആദ്മിക്ക് അനുകൂലമായി വിധിയുണ്ടായില്ലെങ്കിൽ 20 സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങും.ഇതിനിടെ, ആം ആദ്മി പാർട്ടി സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.
സെബി മാത്യു
കേജരിവാൾ ആപ്പിൽ
12:44 AM Jan 20, 2018 | Deepika.com