ന്യൂഡൽഹി: വിവാദ ചിത്രം പദ്മാവതിന് സെൻസർ ബോർഡ് നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി തള്ളി. വിഷയം അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സിനിമയുടെ പ്രദർശനം ക്രമസമാധാനത്തിനു പുറമേ ജീവനും സ്വത്തിനും വലിയ ഭീഷണി ഉണ്ടാക്കുമെന്ന വാദവും കോടതി പരിഗണിച്ചില്ല.
ക്രമസമാധാനം നിലനിർത്തേണ്ടത് കോടതിയുടെ ജോലിയല്ലെന്നും അതു സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നുമാണു ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് പറഞ്ഞത്. സിനിമയ്ക്ക് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക് നീക്കി സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. സെൻസർ ബോർഡ് ഒരിക്കൽ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞാൽ അതിൽ പിന്നെ മറ്റൊരു ഇടപെടലിന്റെ ആവശ്യമില്ലെന്നും കോടതി ഇന്നലെ വ്യക്തമാക്കി.
ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ് സർക്കാരുകൾ ഏർപ്പെടുത്തിയ വിലക്ക് നീക്കിവ്യാഴാഴ്ച സിനിമ രാജ്യവ്യാപകമായി റീലീസ് ചെയ്യാൻ സുപ്രീംകോടതി വഴിയൊരുക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളോടും സിനിമാ പ്രദർശനം നടക്കുന്ന സമയത്ത് ക്രമസമാധാനം ഉറപ്പു വരുത്തണമെന്നും സിനിമയ്ക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും നിർദേശിച്ചിരുന്നു.
അതിനിടെ, സിനിമയ്ക്കെതിരേ അനൗദ്യോഗികമായി രാജ്യവ്യാപക വിലക്ക് വേണമെന്ന നിലപാടിൽ രജപുത് കർണി സേന ഉറച്ചു നിൽക്കുകയാണ്. സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും സംസ്ഥാന സർക്കാരുകൾ സിനിമയ്ക്ക് വിലക്കേർപ്പെടുത്തണമെന്നാണു സേനയുടെ സ്ഥാപക നേതാവ് ലോകേന്ദ്ര സിംഗ് കാൽവി പറഞ്ഞത്. സിനിമ റിലീസ് ചെയ്താൽ ചിറ്റോർഗഡിൽ വനിതകൾ ആത്മാഹുതി നടത്തുമെന്ന ഭീഷണിയും ഇവർ ഉയർത്തുന്നുണ്ട്. ജനുവരി 25നാണ് സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളുമായി പദ്മാവത് റിലീസിംഗിനൊരുങ്ങുന്നത്.
പദ്മാവത് : സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
12:44 AM Jan 20, 2018 | Deepika.com