ന്യൂഡൽഹി: സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റീസും മുതിർന്ന ജഡ്ജിമാരും തമ്മിലുള്ള തുറന്ന ഭിന്നതയ്ക്ക് പരിഹാരം നീളുന്നു. കോടതിയുടെ പ്രവർത്തനം സംബന്ധിച്ച് ഉന്നയിച്ച പ്രധാന വിഷയങ്ങളിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിട്ടുവിഴ്ചയ്ക്കു തയാറാകാതെ പരിഹാരം എളുപ്പമല്ലെന്ന ഉറച്ച നിലപാടിലാണ് നേരിട്ടുള്ള രണ്ടു ചർച്ചകൾക്കു ശേഷവും മുതിർന്ന ജഡ്ജിമാർ.
മുതിർന്ന ജഡ്ജിമാർ ഇന്നലെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയതോടെ ഇനി അടുത്തയാഴ്ച മാത്രമേ ചീഫ് ജസ്റ്റീസുമായി നേരിട്ടുള്ള ചർച്ച സാധ്യമാകൂ. വ്യാഴാഴ്ച വൈകുന്നേരം തന്നെ ജസ്റ്റീസ് ജെ. ചെലമേശ്വർ ഡൽഹി വിട്ടിരുന്നതിനാൽ ഇന്നലെ ഗൗരവമുള്ള ചർച്ചകൾ ഉണ്ടായതുമില്ല. ഒരാഴ്ച പിന്നിട്ട കടുത്ത പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾ തിങ്കളാഴ്ചയ്ക്കു ശേഷം വീണ്ടും ഉണ്ടാകുമെന്നാണ് സൂചന.
ജസ്റ്റീസുമാരായ ചെലമേശ്വർ, രഞ്ജൻ ഗോഗോയി, മദൻ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർ ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാരുടെ സമിതിയെ നിയോഗിക്കണമെന്ന ആവശ്യത്തിൽ ചീഫ് ജസ്റ്റീസ് ഇനിയും തീരുമാനം അറിയിച്ചിട്ടില്ല. മുതിർന്ന ജഡ്ജിമാർ ഉയർത്തിയ പരാതികൾ പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റീസ് പരസ്യ പ്രസ്താവനയിലൂടെയോ, പത്രസമ്മേളനത്തിലൂടെയോ രാജ്യത്തെ അറിയിക്കണമെന്ന നിർദേശത്തിനും അനുകൂല പ്രതികരണമില്ല.ഇതിനിടെ, ജഡ്ജിമാർ മാത്രം പങ്കെടുത്ത ചർച്ചകളുടെയും ഉച്ചഭക്ഷണം, പ്രഭാത ചായ തുടങ്ങിയവയുടെയും വിശദ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകുന്നതിൽ നിരവധി ജഡ്ജിമാർ നീരസം അറിയിച്ചു.
സുപ്രീംകോടതിയിലെ ഭിന്നതയ്ക്കു പരിഹാരമായില്ല
12:44 AM Jan 20, 2018 | Deepika.com