ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന കുൽഭൂഷണ് ജാദവിനെ ഐഎസ്ഐ ഇറാനിൽനിന്നു തട്ടിക്കൊണ്ടുപോയി പാക്കിസ്ഥാനിലെത്തിച്ചതാണെന്നു ബലൂച് നേതാവ് മാമാ ഖദീർ. സിഎൻഎൻ-ന്യൂസ് 18 ചാനലിനോടാണു ഖാദീർ ഇക്കാര്യം വ്യക്തമാക്കിയത്.
പാക് ചാരസംഘടനയായ ഐഎസ്ഐക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്ന മുല്ല ഒമർ ബലൂച് ഇറാനി ആണ് ഇറാനിലെ ചബഹാർ തുറമുഖത്തുനിന്നു ജാദവിനെ തട്ടിക്കൊണ്ടു പോയതെന്നും ഇതിനായി മുല്ലാ ഒമറിനു ഐഎസ്ഐ കോടികൾ നല്കിയെന്നു ഖാദീർ പറഞ്ഞു. ബലൂചിസ്ഥാനിലെ വോയ്സ് ഓഫ് മിസിംഗ് ബലൂച്സ് എന്ന സംഘടനാശൃംഖലയിൽനിന്നു ലഭിച്ച വിവരങ്ങൾവച്ചാണു ഖാദീർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഐഎസ്ഐ ഏജന്റ് എന്ന നിലയിൽ ബലൂചിസ്ഥാനിൽ അറിയപ്പെടുന്നയാളായ ഇറാനി, പാക്കിസ്ഥാനെതിരേ പോരാടുന്ന ബലൂച് പ്രവർത്തകരെയും തട്ടിക്കൊണ്ടു പോയ ആളാണ്. ജാദവിന്റെ കൈകൾ കൂട്ടിക്കെട്ടിയശേഷം കണ്ണുകൾ മൂടിക്കെട്ടി കാറിലാക്കിയാണു പാക്കിസ്ഥാനിലേക്കു കൊണ്ടുവന്നത്. ചബഹാറിൽനിന്ന് ഇറാൻ-ബലൂചിസ്ഥാൻ അതിർത്തിയിലുള്ള മാഷ്കെൽ പട്ടണത്തിലെത്തിച്ച ജാദവിനെ അവിടെനിന്ന് ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വെറ്റയിലും തുടർന്ന് ഇസ്ലാമാബാദിലും എത്തിച്ചു.
കുൽഭൂഷണ് ജാദവ് ഇറാനിൽ ബിസിനസുകാരനാണെന്ന് ഞങ്ങൾക്കെല്ലാം അറിയാം. ജാദവിനെ ബലൂചിസ്ഥാനിൽനിന്നു പിടികൂടിയെന്നാണ് ഐഎസ്ഐ പ്രഖ്യാപിച്ചത്. ജാദവ് ബലൂചിസ്ഥാനിൽ വന്നിട്ടുപോലുമില്ല-ഖദീർ കൂട്ടിച്ചേർത്തു.
ജാദവിനെ ഇറാനിൽനിന്നു തട്ടിക്കൊണ്ടു പോയി
01:02 AM Jan 19, 2018 | Deepika.com