ലക്നോ: വിദ്യാർഥി മരിച്ചാൽ സ്കൂളിന് അവധി കിട്ടുമെന്നു കരുതി യുപിയിൽ ഒന്നാംക്ലാസുകാരനെ അതേ സ്കൂളിലെ ഏഴാംക്ലാസുകാരി മൂർച്ചയേറിയ കത്തികൊണ്ടു കുത്തി. നെഞ്ചിലും വയറിലും കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ആറുവയസുകൾ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
16ാം തീയതി നടന്ന സംഭവം രഹസ്യമാക്കിവച്ചതിനും തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചതിനും സ്കൂൾ പ്രിൻസിപ്പൽ രചിത് മാനസിനെ പോലീസ് അറസ്റ്റ്ചെയ്തു. കൃത്യം നടത്തിയതെന്നുകരുതുന്ന വിദ്യാർഥിനിയെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുന്പാകെ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ത്രിവേണിനഗർ മേഖലയിലെ ബ്രൗറ്റ്ലാൻഡ് സ്കൂളിലെ ഋതിക്കിനാണു (6) കുത്തേറ്റത്. ശുചിമുറിക്കുസമീപം കുത്തേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി ഡോക്ടർമാരുമായി കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. ഒന്നാംക്ലാസ് വിദ്യാർഥിയുടെ ശരീരത്തിൽനിന്നു കണ്ടെത്തിയ മുടിയിഴകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചുവെന്നും പോലീസ് പറഞ്ഞു.
ഒരു വിദ്യാർഥി മരിച്ചാൽ സ്കൂളിന് അവധി നൽകുമെന്ന് ആരോ ഏഴാംക്ലാസുകാരിയെ ധരിപ്പിച്ചിരുന്നു. ഇതാണ് ആക്രമണകാരണമെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഒരു ടെലിവിഷൻ ചാനൽ പരിക്കേറ്റ കുട്ടിയുടെ ചിത്രം സംപ്രേഷണം ചെയ്തതോടെയാണു സംഭവം പുറംലോകം അറിയുന്നത്. സോഷ്യൽമീഡിയയിലൂടെ ഈ ചിത്രം അതിവേഗം പടർന്നു. ഇതോടെ നിരവധി രക്ഷാകർത്താക്കളാണ് സ്കൂളിലേക്ക് എത്തിയത്. സ്കൂൾ അധികൃതരുമായി പലരും കയർക്കുകയും ചെയ്തു.
കഴിഞ്ഞവർഷം ഗുഡ്ഗാവിലെ സ്കൂൾ വിദ്യാർഥി പ്രദ്യുമ്നൻ ഠാക്കൂറിനെ സ്കൂളിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
യുപിയിൽ ഒന്നാംക്ലാസുകാരനെ ഏഴാംക്ലാസുകാരി കുത്തിപ്പരിക്കേൽപ്പിച്ചു
01:02 AM Jan 19, 2018 | Deepika.com