മുംബൈ: 2008 മുംബൈ ഭീകരാക്രമണത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി സൗത്ത് മുംബൈയിലെ കൊളാബയിലുള്ള നരിമാൻ ഹൗസ് (ഛബാദ് ഹൗസ്) സമർപ്പിച്ചു. ഇതേ മന്ദിരത്തിലുണ്ടായ ഭീകരാക്രമണത്തിൽനിന്നും രക്ഷപ്പെട്ട പതിനൊന്നുകാരൻ മൊഷെ ഹൊൾട്സ്ബർഗും ഇന്ത്യയിൽ പര്യടനം നടത്തുന്ന ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചേർന്നാണ് സ്മാരകം തുറന്നത്.
നരിമാൻ ഹൗസിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട യഹൂദ പുരോഹിതൻ ഗവ്റിയേൽ-റിവ്ക ദന്പതികളുടെ മകനാണ് മോഷെ. സംഭവസമയത്ത് രണ്ടുവയസുകാരനായിരുന്ന മോഷെയെ അവന്റെ ആയ ഗോവ സ്വദേശിനി സാന്ദ്ര സാമുവലാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ജന്മനാട്ടിലേക്ക് പോയ മോഷെ ദക്ഷിണ ഇസ്രയേലിലെ ആഫുലയിൽ അമ്മവീട്ടുകാരുടെ സംരക്ഷണയിലാണുള്ളത്. സംഭവത്തിനുശേഷം ഇതാദ്യമാണ് മോഷെ തന്നെ അനാഥനാക്കിയ മുംബൈയിലെത്തുന്നത്.
രണ്ടുദിവസം മുന്പാണ് മുത്തശനും മുത്തശിക്കും അമ്മാവനുമൊപ്പം മോഷെ മുംബൈയിലെത്തിയത്. മുംബൈയിലെ യഹൂദ സാംസ്കാരികകേന്ദ്രമായ നരിമാൻ ഹൗസ് എന്ന ഛബാദ് ഹൗസിലെത്തിയ മോഷെ തന്റെ മാതാപിതാക്കൾ വെടിയേറ്റു മരിച്ച മുറി നോക്കിക്കണ്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് നരിമാൻ ഹൗസിലെത്തിയ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സ്വീകരിച്ചത് മോഷെയുടെ നേതൃത്വത്തിലാണ്. തുടർന്ന് തന്റെ മാതാപിതാക്കൾ വെടിയേറ്റു മരിച്ച മുറി മോഷെ നെതന്യാഹുവിനെ കാണിച്ചുകൊടുത്തു. ഇസ്രേലി ജനതയുടെ സ്നേഹത്തിന്റെയും ഇസ്രേലി ജനതയ്ക്കുനേരേയുള്ള വെറുപ്പിന്റെയും പ്രതീകമാണ് ഛബാദ് ഹൗസ് എന്ന് നെതന്യാഹു പറഞ്ഞു. തനിക്ക് ആതിഥ്യമരുളിയ മോഷെയ്ക്കു നന്ദി പറഞ്ഞ നെതന്യാഹു മോഷെയുടെ മാതാപിതാക്കളെയും അനുസ്മരിച്ചു.
മോഷെയുടെ മാതാപിതാക്കൾ ഇവിടത്തെ ജനങ്ങളെ അത്യധികം സ്നേഹിച്ചു. എല്ലാവരെയും ഈ ഭവനത്തിലേക്ക് സ്വീകരിക്കുകയും ചെയ്തു. ഇതാണ് ഇസ്രേലി ജനതയുടെ സ്നേഹം. എന്നാൽ, ഭീകരർ ഇസ്രയേലിനോട്് വെറുപ്പ് കാട്ടി. ആയയുടെ സ്നേഹാതിരേകംകൊണ്ടാണ് ഭീകരർക്ക് മോഷെയെ ഒന്നുംചെയ്യാൻ സാധിക്കാതിരുന്നത്. മുന്പും യഹൂദജനം ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ദൈവത്തിന്റെ സഹായത്താൽ അവയെല്ലാം തരണംചെയ്യാനായി -നെതന്യാഹു പറഞ്ഞു. ചടങ്ങിൽ നെതന്യാഹു മോഷെയ്ക്ക് മെമന്റോ കൈമാറി. ഭീകരരിൽനിന്നും താൻ രക്ഷപ്പെട്ടത് അദ്ഭുതമാണെന്നു പറഞ്ഞ മോഷെ തന്നെ രക്ഷിച്ച ദൈവത്തിന് നന്ദി പറയുന്നതായും വ്യക്തമാക്കി.
ഇന്ത്യ സന്ദർശിക്കുന്പോൾ തന്നെയും ഒപ്പംകൂട്ടുമെന്ന വാഗ്ദാനം പാലിച്ച നെതന്യാഹുവിന് മോഷെ നന്ദി പറഞ്ഞു. 13-ാം വയസിൽ യഹൂദ ആണ്കുട്ടികൾ ചെയ്യുന്ന മതപരമായ ബാർ മിത്വ ചടങ്ങിലേക്ക് നെതന്യാഹുവിനെ ക്ഷണിച്ചാണ് മോഷെ തന്റെ ലഘുപ്രസംഗം അവസാനിപ്പിച്ചത്. 160 പേർ കൊല്ലപ്പെട്ട 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളിലൊരാളാണ് മോഷെ.
മുംബൈ ഭീകരാക്രമണം: മരിച്ചവർക്കു നിത്യസ്മാരകമായി നരിമാൻ ഹൗസ്
01:02 AM Jan 19, 2018 | Deepika.com