ന്യൂഡൽഹി: ജഡ്ജിമാരുടെ സംയുക്ത ഉച്ചഭക്ഷണത്തിലും സുപ്രീം കോടതി പ്രതിസന്ധിക്ക് പരിഹാരമായില്ല. ചീഫ് ജസ്റ്റീസിനെതിരേ പരസ്യ വിമർശനം ഉയർത്തിയ നാലു മുതിർന്ന ജഡ്ജിമാരിൽ ജസ്റ്റീസുമാരായ രഞ്ജൻ ഗോഗോയി, മദൻ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരുമായി ഉച്ചഭക്ഷണത്തിനിടെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അനൗപചാരിക ചർച്ച നടത്തി. എന്നാൽ പനി മൂലം ഇന്നലെ കോടതിയിൽ എത്താതിരുന്ന ജസ്റ്റീസ് ജെ. ചെലമേശ്വറിന്റെ അഭാവം പ്രശ്നപരിഹാരം ദുഷ്കരമാക്കി. ജസ്റ്റീസ് ഗോഗോയ് പിന്നീടു ജസ്റ്റീസ് ചെലമേശ്വറിനെ സന്ദർശിച്ചു ചർച്ച നടത്തി.
സുപ്രീംകോടതിയിലെ 25 ജഡ്ജിമാരുടെയും സംയുക്ത വേദിയായ ഫുൾ കോർട്ട് വിളിക്കാൻ ചീഫ് ജസ്റ്റീസ് തയാറാകാത്തതിനാൽ പ്രശ്നപരിഹാരം നീണ്ടേക്കുമെന്നാണ് സൂചന. സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ജസ്റ്റീസ് അരുണ് മിശ്ര തയാറായെങ്കിലും ഈ കേസ് വേറെ ബെഞ്ചിലേക്ക് മാറ്റിയിട്ടില്ല.
നേരത്തെ ലിസ്റ്റ് ചെയ്യാത്ത കേസുകൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിൽ മാത്രമേ വാക്കാൽ ഉന്നയിക്കാവൂ എന്ന കഴിഞ്ഞ നവംബർ പത്തിലെ സുപ്രീം കോടതി രജിസ്ട്രിയുടെ സർക്കുലറും നാല് മുതിർന്ന ജഡ്ജിമാരെ ചൊടിപ്പിച്ചതായി അറിയുന്നു. സുപ്രീംകോടതി ബാറിലെ അഭിഭാഷകർക്കു നൽകിയതാണ് പ്രത്യേക സർക്കുലർ ചീഫ് ജസ്റ്റീസിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു ഈ വിവാദ സർക്കുലർ.
ചീഫ് ജസ്റ്റീസിന്റെ ചേംബറിലും രാവിലത്തെ ചായ കുടിക്കിടയിലും ഉച്ചവിരുന്നിനിടയിലും ചീഫ് ജസ്റ്റീസും ജഡ്ജിമാരും ചർച്ച നടത്തിയെങ്കിലും പ്രധാന വിഷയങ്ങളിൽ സമവായം ആയില്ല. തങ്ങൾ ഉന്നയിച്ച വിഷയങ്ങളിലാണ് പരിഹാരം വേണ്ടതെന്നും പ്രശ്നം വ്യക്തിപരം അല്ലെന്നുമാണ് ചീഫ് ജസ്റ്റീസിന്റെ പ്രവർത്തന രീതിയെ വിമർശിച്ച ജഡ്ജിമാരുടെ നിലപാട്.
തങ്ങൾക്കു പറയാനുള്ളത് നേരത്തെ തന്നെ ചീഫ് ജസ്റ്റീസിനോട് പറയുകയും എഴുതി നൽകുകയും ചെയ്തിരുന്നു. എന്നിട്ടും പരിഹാരമില്ലാതെ വന്നതിനാലാണ് പത്രസമ്മേളനത്തിൽ കത്തു പുറത്തുവിട്ടത്. അക്കാര്യങ്ങളിൽ ഇനിയും തിരുത്തലുകളോ വ്യക്തതയോ ഉണ്ടായിട്ടില്ലെന്നാണ് മുതിർന്ന ജഡ്ജിമാരുടെ അഭിപ്രായം.
ഹൈദരാബാദി പുലാവും ഗോംങ്ഗുര പച്ചടിയും വിളന്പിയ ഉച്ചവിരുന്നിൽ ഉത്തരേന്ത്യൻ പായസമായ ഘീറും ഡബിൾ കാ മീട്ട എന്ന മധുരപലഹാരവും ഉണ്ടായിരുന്നു. ആന്ധ്രപ്രദേശുകാരനായ ജസ്റ്റീസ് നാഗേശ്വര റാവു ആതിഥേയനായിരുന്ന ആന്ധ്ര ഭക്ഷണ വിരുന്നിൽ പക്ഷേ ആന്ധ്രപ്രദേശുകാരനായ ജസ്റ്റീസ് ചെലമേശ്വർ ഇല്ലാതെ പോയത് ശ്രദ്ധേയമായെന്ന് മറ്റു ജഡ്ജിമാർ അഭിപ്രായപ്പെട്ടു.
ഇതിനിടെ, ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ആരോപണ വിധേയനായ വിവാദ മെഡിക്കൽ കോഴ കേസിലെ പ്രതികളുടെ ഫോണ് രേഖ ചോർന്നതിൽ സിബിഐക്ക് ഡൽഹി ഹൈക്കോടതി ഇന്നലെ നോട്ടീസ് നൽകി. തിങ്കളാഴ്ചയ്്ക്കകം മറുപടി നൽകാനാണ് സിബിഐയോട് നിർദേശിച്ചത്.
ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജി ഇഷ്റത്ത് മസൂർ ഖുദ്ദൂസി ഉൾപ്പെടെയുള്ളവരുടെ ഫോണ് സംഭാഷണങ്ങളാണ് ചോർന്നത്. ഇതിനെതിരേയാണ് പ്രതിയായ ജഡ്ജി ഹർജി നൽകിയത്. 2004 മുതൽ ആറു വർഷക്കാലം ഹൈക്കോടതി ജഡ്ജിയായിരുന്ന ഖുദ്ദൂസിയെ കഴിഞ്ഞ വർഷം സിബിഐ അറസ്റ്റു ചെയ്തിരുന്നു.
സർക്കാർ പ്രവേശനം വിലക്കിയ 46 മെഡിക്കൽ കോളജുകളിലൊന്നായ ലക്നോയിലെ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് അനുകൂലമായി സുപ്രീം കോടതിയിൽ കേസ് തീർപ്പാക്കുന്നതിന് ജസ്റ്റീസ് ഖുദ്ദൂസിയുടെ സഹായത്തോടെ ബി.പി. യാദവ് എന്ന ഇടനിലക്കാരൻ കോഴ നൽകിയെന്നാണ് സിബിഐ കേസ്.
ജോർജ് കള്ളിവയലിൽ
ഉൗണുമേശയിലും പരിഹാരമായില്ല
01:53 AM Jan 18, 2018 | Deepika.com