ന്യൂഡൽഹി: ക്രൂഡ് ഓയിൽ വില കുറയാനുള്ള സാധ്യത കാണാത്ത നിലയ്ക്കു നികുതി കുറച്ചോ ദിവസേനയുള്ള വില നിർണയം മാറ്റിയോ ജനരോഷം ശമിപ്പിക്കാൻ കേന്ദ്രം ആലോചിക്കുന്നു. ഒക്ടോബറിൽ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി രണ്ടു രൂപ വീതം കുറച്ചതാണ്.
സംസ്ഥാനങ്ങളോട് ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും ചുരുക്കം സംസ്ഥാനങ്ങളെ അതിനു തയാറായിട്ടുള്ളൂ. മറ്റു വരുമാനമാർഗങ്ങൾ കുറഞ്ഞപ്പോൾ ശേഷിക്കുന്ന ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയാറല്ല.
ഈ സാഹചര്യത്തിൽ എക്സൈസ് ഡ്യൂട്ടിയിൽ ചെറിയ കുറവ് വരുത്തുക, ദിവസേനയുള്ള വില നിർണയം മാറ്റി പഴയതുപോലെ രണ്ടാഴ്ചയിൽ ഒന്നാക്കുക എന്നിങ്ങനെയുള്ള പരിഹാരമാണ് ആലോചനയിൽ. എട്ടു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഇക്കൊല്ലം നടക്കാനുള്ളതു കേന്ദ്ര തീരുമാനത്തെ സ്വാധീനിക്കും.
ഇന്ധനങ്ങൾ ജിഎസ്ടി പരിധിയിലാക്കാൻ കേന്ദ്രം സമ്മർദം ചെലുത്തുന്നുണ്ട്. അതു സംസ്ഥാനങ്ങൾക്കു നഷ്ടം വരുത്തുമെന്നതിനാൽ എതിർപ്പ് തീർച്ചയാണ്. ഇപ്പോൾ മിക്ക സംസ്ഥാനങ്ങളുടെയും വാറ്റ് കേന്ദ്രത്തിന്റെ എക്സൈസ് ഡ്യൂട്ടിയേക്കാൾ കൂടുതലാണ്. സംസ്ഥാനത്ത് ഇന്നലെയും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോൾ ലിറ്ററിന് 13 മുതൽ 14 വരെ പൈസ കൂടിയപ്പോൾ ഡീസലിനു 19 മുതൽ 20 വരെ പൈസ കൂടി.
ഇന്ധനവില : ജനരോഷം ശമിപ്പിക്കാൻ വഴിതേടി കേന്ദ്രം
01:53 AM Jan 18, 2018 | Deepika.com