ജോധ്പുർ: വ്യോമസേനയുടെ ജോധ്പുർ എയർബേസ് ഇന്നലെ മറ്റൊരു ചരിത്രത്തിനു സാക്ഷ്യം വഹിച്ചു. യുദ്ധപൈലറ്റുമാരുടെ ജി-സ്യൂട്ടണിഞ്ഞെത്തിയ രാജ്യത്തിന്റെ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ സുഖോയ് യുദ്ധവിമാനത്തിന്റെ കോക്പിറ്റിലേറി ചരിത്രം സൃഷ്ടിച്ചു. ജോധ്പുർ ബേസിനു മുകളിൽ 45 മിനിറ്റ് പറന്ന ഇരട്ടസീറ്റുള്ള സുഖോയ്-30 എംകെഐയിൽ പൈലറ്റിനു തൊട്ടുപിന്നിൽ നിർമല ഇരുന്നു.
ഇതോടെ ശബ്ദാധിവേഗ യുദ്ധവിമാനമായ സുഖോയ്- 30 എംകെഐ വിമാനം പറത്തിയ ആദ്യത്തെ പ്രതിരോധമന്ത്രിയും രണ്ടാമത്തെ വനിതാ ഭരണാധികാരിയും എന്ന ഖ്യാതി നിർമല നേടി.
2009 ൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീൽ സുഖോയ് പറത്തിയിരുന്നു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമും സുഖോയ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.
നിർമലാ സീതാരാമനാണ് സുഖോയ് വിമാനം പറത്തിയ ആദ്യ പ്രതിരോധമന്ത്രിയെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. 2003 ൽ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് സുഖോയിൽ യാത്ര നടത്തിയിരുന്നു.
നേരത്തേഎയർഫോഴ്സ് സ്റ്റേഷനിൽ വൈമാനികരുമായി കൂടിക്കാഴ്ച നടത്തിയ പ്രതിരോധമന്ത്രി യുദ്ധസംവിധാനങ്ങൾ വിലയിരുത്തി.
ചരിത്രം രചിച്ച് സുഖോയ് യുദ്ധവിമാനത്തിൽ നിർമലാ സീതാരാമൻ
12:50 AM Jan 18, 2018 | Deepika.com