ന്യൂഡൽഹി : സംസ്ഥാനത്തെ ദേശീയപാത വികസനം മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പിന് അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നു കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതായി മന്ത്രി പറഞ്ഞു.
കേരളത്തിലെ ദേശീയ പാതാ വികസനത്തിന് ആവശ്യമായ മുഴുവൻ തുകയും അനുവദിക്കാൻ കേന്ദ്രം തയാറാണെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി മന്ത്രി സുധാകരൻ പറഞ്ഞു. ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയശേഷം കേരള ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർകോഡ് മുതൽ കളിയിക്കാവിള വരെയുള്ള 600 കിലോമീറ്റർ പാതയുടെ വീതികൂട്ടാൻ 30,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. തലപ്പാടി - ചെങ്ങള 57 കിലോമീറ്റർ, ചെങ്ങള - നീലേശ്വരം ടൗണ്‍ 95 കിലോമീറ്റർ, ചേർത്തല - കഴക്കൂട്ടം 80 കിലോമീറ്റർ എന്നിങ്ങനെയാണ് ഇനി വീതികൂട്ടാനുള്ളത്. ദേശീയപാത വികസനത്തിനു പണം പ്രശ്നമല്ലെന്നും സ്ഥലം ഏറ്റെടുപ്പു വേഗത്തിലാക്കണം എന്നുമാണ് കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി അറിയിച്ചത്.
ദേശീയപാത വികസനം മൂന്നു വർഷത്തിനകം പൂർത്തിയാക്കും: മന്ത്രി ജി. സുധാകരൻ
12:50 AM Jan 18, 2018 | Deepika.com