ന്യൂഡൽഹി: ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിൽനിന്നു ജസ്റ്റീസ് അരുൺ മിശ്ര പിന്മാറി. കേസ് അനുയോജ്യമായ ബെഞ്ചിനു വിടണമെന്നു ജസ്റ്റീസ് അരുൺ മിശ്ര പറഞ്ഞു.
കേസിൽ ഇന്നലെ ജസ്റ്റീസ് അരുണ് മിശ്ര ഉൾപ്പെട്ട ബെഞ്ച് വാദം കേട്ടിരുന്നു. ലോയയുടെ മരണത്തിനു പിന്നിലെ സാഹചര്യങ്ങളിൽ സുതാര്യത ഉറപ്പു വരുത്തുമെന്നു പറഞ്ഞ മിശ്ര ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹർജിക്കാർക്കു നൽകണമെന്നു മഹാരാ ഷ്ട്ര സർക്കാരിനു നിർദേശം നൽകിയിരുന്നു. അതിനു ശേഷമാണ് ഉചിതമായ ബെഞ്ചിലേക്ക് കേ സ് വിടണമെന്നു ജസ്റ്റീസ് അരുൺ മിശ്ര പറഞ്ഞത്.
ജസ്റ്റീസ് അരുൺ മിശ്രയുടെ പിന്മാറ്റം സുപ്രീംകോടതിയിലെ വിശാലമായ ഒത്തുതീർപ്പിന്റെ ഭാഗമാണെന്നു കരുതപ്പെടുന്നു. കേസുകളുടെ വീതംവയ്പ് പുനഃപരിശോധിക്കുമെന്ന് സൂചനയുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോക്കൂർ എന്നീ ജഡ്ജിമാർ രംഗത്തുവന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നു ജസ്റ്റീസ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസായിരുന്നു. ലോയ കേസ് ബെഞ്ച് മാറ്റണമെന്നായിരുന്നു മുതിർന്ന ജഡ്ജിമാർ ആവശ്യപ്പെട്ടിരുന്നത്.
സുപ്രധാന കേസുകൾ താരതമ്യേന ജൂണിയറായ ജഡ്ജിമാരുടെ ബെഞ്ചിനു വിടുന്നു എന്നായിരുന്നു നാലു മുതിർന്ന ജഡ്ജിമാരുടെ ആക്ഷേപം. എന്നാൽ, ചീഫ് ജസ്റ്റീസ് തനിക്കെതിരേ ആരോപണമുന്നയിച്ച നാലു ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചു. ഇതിലും പുനഃപരിശോധന ഉണ്ടാകുമെന്നാണു സൂചന.
ജസ്റ്റീസ് അരുൺ മിശ്രയും ജസ്റ്റീസ് മോഹൻ എം. ശാന്തനഗൗഡറും ഉൾപ്പെട്ട ബെഞ്ചാണ് ഇതുവരെ ലോയ കേസ് പരിഗണിച്ചിരുന്നത്. സുപ്രീംകോടതി ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയിൽ പത്താമനാണു മിശ്ര. ശാന്തനഗൗഡർ ഇരുപത്തിരണ്ടാമതാണ്.
ലോയ കേസ് ബെഞ്ച് മാറും
12:45 AM Jan 17, 2018 | Deepika.com