ന്യൂഡൽഹി: മിശ്രവിവാഹിതരാകുന്ന സ്ത്രീക്കും പുരുഷനും എതിരേ ഖാപ് പഞ്ചായത്തുകൾ നടത്തുന്ന എല്ലാ ആക്രമണങ്ങളും നിയമവിരുദ്ധമാണെന്നു സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്ര സർക്കാർ കർശന നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശം നൽകി. ഖാപ് പഞ്ചായത്തുകളുടെ അക്രമത്തെക്കുറിച്ച് അമിക്കസ് ക്യൂറിയായിരുന്ന രാജു രാമചന്ദ്രൻ നൽകിയ നിർദേശങ്ങളിൽ കേന്ദ്രത്തിന്റെ പ്രതികരണം അറിയാനും കോടതി ആവശ്യപ്പെട്ടു. മിശ്ര വിവാഹങ്ങളുടെ പേരിൽ ഖാപ് പഞ്ചായത്തുകൾ നടത്തുന്ന ദുരഭിമാന കൊലപാതകങ്ങൾ തടയുന്നതിനുള്ള നിർദേശങ്ങളാണ് അമിക്കസ് ക്യൂറി മുന്നോട്ടു വച്ചിരുന്നത്.
അമിക്കസ് ക്യൂറി ഈ വിഷയത്തിൽ എന്തു തന്നെയാണു പറഞ്ഞിട്ടുള്ളതെങ്കിലും അത് തങ്ങൾ കണക്കിലെടുക്കുന്നില്ല. പ്രായപൂർത്തിയായ ഒരു പെണ്കുട്ടിയോ ആണ്കുട്ടിയോ വിവാഹം ചെയ്താൽ ഖാപ് പഞ്ചായത്തിനെന്നല്ല, ഒരു വ്യക്തിക്കോ ഒരു സമൂഹത്തിനു തന്നെയോ അത് ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അമിക്കസ് ക്യൂറിയുടെ നിർദേശങ്ങൾ പരിഗണിച്ച് ഈ വിഷയത്തിൽ ഒരു ഉത്തരവ് ഇറക്കുന്നതു സംബന്ധിച്ച് സാധ്യമായ വഴികൾ ആലോചിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. പ്രായപൂർത്തിയായ ആണ്കുട്ടിക്കോ പെണ്കുട്ടിക്കോ നേരെ കൂട്ടമായി നടക്കുന്ന ഇത്തരം ആക്രമണങ്ങൾ തികച്ചും നിയമവിരുദ്ധമാണെന്ന് കോടതി അടിവരയിട്ടു പറഞ്ഞു. കേസ് വീണ്ടും ഫെബ്രുവരി അഞ്ചിനു പരിഗണിക്കും.
നേരത്തേ ഈ വിഷയത്തിൽ ശക്തി വാഹിനി എന്ന സന്നദ്ധ സംഘടനയോടും അമിക്കസ് ക്യൂറിയോടും നിർദേശങ്ങൾ ആരാഞ്ഞിരുന്നു.
പ്രാകൃത ശിക്ഷകൾ : ഖാപ് പഞ്ചായത്തുകളെ നിയന്ത്രിക്കണമെന്നു സുപ്രീംകോടതി
12:45 AM Jan 17, 2018 | Deepika.com