അഹമ്മദാബാദ്: പോലീസ് വധിക്കുമെന്നു ഭയന്ന് ഒളിവിൽപ്പോവുകയായിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ. ഗോസംരക്ഷണം, രാമക്ഷേത്രം, കർഷകരുടെ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചു സംസാരിക്കാതിരിക്കാൻ വേണ്ടി തന്നെ നിശബ്ദനാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും തൊഗാഡിയ ആരോപിച്ചു.
ദുരൂഹസാഹചര്യത്തിൽ ചൊവ്വാഴ്ച കാണാതായ തൊഗാഡിയയെ രാത്രി ഒരു പാർക്കിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അറുപത്തിരണ്ടുകാരനായ തൊഗാഡിയ ആരോഗ്യനില വീണ്ടെടുത്തതോടെ മാധ്യമങ്ങളെ കാണുകയായിരുന്നു. രാജസ്ഥാൻ പോലീസിന്റെ പീഡനങ്ങളെക്കുറിച്ച് നിറകണ്ണുകളോടെയാണു തൊഗാഡിയ വിശദീകരിച്ചത്.
ഒരു ദശകം പഴക്കമുള്ള കേസിന്റെ പേരിലാണു എന്നെ ലക്ഷ്യമിടുന്നത്. എന്റെ ശബ്ദം തടയാനുള്ള ശ്രമമാണിത്. എന്നെ അറസ്റ്റ് ചെയ്യാനാണ് രാജസ്ഥാൻ പോലീസ് സംഘം എത്തിയത്. ഏറ്റുമുട്ടലിൽ താങ്കളെ വധിക്കാൻ പദ്ധതിയുണ്ടെന്ന് ചിലർ എന്നോടു പറഞ്ഞു.പൂജ ചെയ്യുന്നതിനിടെയാണ് രാജസ്ഥാനിലെയും ഗുജറാത്തിലെയും പോലീസുകാർ ഉൾപ്പെടുന്ന ഒരു സംഘം അറസ്റ്റ് ചെയ്യാനെത്തിയത്- തൊഗാഡിയ വ്യക്തമാക്കി.
സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചശേഷം ഏതാനും വിഎച്ച്പി പ്രവർത്തകർക്കൊപ്പം ഒരു ഓട്ടോറിക്ഷയിൽ നഗരത്തിലെ തെൽതേജ് മേഖലയിലെത്തി. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കഠാരിയ എന്നിവരെ ഫോണിൽവിളിച്ചു. എന്നാൽ അറസ്റ്റ് ചെയ്യാനായി രാജസ്ഥാൻ പോലീസ് ഗുജറാത്തിലെത്തിയെന്നത് ഇരുവരും നിഷേധിക്കുകയായിരുന്നു. ഇത് കൂടുതൽ സംശയങ്ങളുളവാക്കിയെന്നും ഇതേത്തുടർന്ന് മൊബൈൽഫോൺ ഓഫ് ചെയ്യുകയായിരുന്നുവെന്നും തൊഗാഡിയ പറഞ്ഞു.
രാജസ്ഥാനിലെ അഭിഭാഷകരെ ബന്ധപ്പെട്ട് അറസ്റ്റ് വാറന്റ് റദ്ദാക്കാൻ പറ്റുമോ എന്ന് ആരാഞ്ഞു. എന്നാൽ കോടതിനിർദേശമായതിനാൽ കാൻസൽ ചെയ്യുക ബുദ്ധിമുട്ടാകുമെന്ന് അവർ പറഞ്ഞു. ജയ്പുരിലെത്തി, നിയമപരമായി കേസിനെ നേരിടാൻ ഓട്ടോറിക്ഷയിൽ വിമാനത്താവളത്തിലേക്കു തിരിച്ചു.
ഇതിനിടെ ക്ഷീണം തോന്നിയതോടെ ഏതെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് ബോധം നശിച്ചത്. ബോധം തെളിഞ്ഞപ്പോൾ പേരറിയാത്ത ഒരു ആശുപത്രിയിലായിരുന്നു താനെന്നും തൊഗാഡിയ പറഞ്ഞു.മരണത്തെ ഭയമില്ല, ഏറ്റുമുട്ടലിനെയും ഭയമില്ല. ഹിന്ദുക്കൾക്കുവേണ്ടിയാണു ഞാൻ ശബ്ദമുയർത്തുന്നത്. രാമക്ഷേത്രം, ഗോവധം, കാഷ്മീരിലെ ഹിന്ദുക്കളുടെ പുനരധിവാസം തുടങ്ങിയ പ്രശ്നങ്ങൾ ഞാൻ ഉയർത്തിക്കൊണ്ടുവരുന്നു.
ഇതുകൊ ണ്ടാകാം തന്റെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും തൊഗാഡിയ പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ പേരുകൾ സമയമാകുന്പോൾ വെളിപ്പെടുത്തും-പ്രധാ നമന്ത്രി നരേന്ദ്രമോദിയുടെ വിമ ർശകനായ തൊഗാഡിയ പറ ഞ്ഞു.
ഒളിവിൽപ്പോയത് ഏറ്റുമുട്ടലിൽ പോലീസ് വധിക്കുമെന്ന ഭയത്താൽ: തൊഗാഡിയ
12:45 AM Jan 17, 2018 | Deepika.com