ന്യൂഡൽഹി: അയൽരാജ്യത്തിന്റെ പിന്തുണയോടെ ജമ്മു കാഷ്മീരിൽ ഭീകരപ്രവർത്തനം അനുവദിക്കില്ലെന്നും പ്രകോപനം തുടർന്നാൽ പാഠം പഠിപ്പിക്കുമെന്നും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ഭീകരർക്കു പാക് സൈന്യം സഹായം നല്കുന്നുണ്ട്. ഇത്തരം നീക്കങ്ങൾക്കെതിരേ സൈന്യം ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
പ്രകോപനം തുടർന്നാൽ സൈന്യം മറ്റു മാർഗങ്ങൾ സ്വീകരിക്കുമെന്ന് ആർമി ദിനത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. യഥാർഥ നിയന്ത്രണ രേഖയിൽ ചൈന സംഘർഷം സൃഷ്ടിക്കുന്നുണ്ടെന്നും സൈന്യം ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുണ്ടെന്നും റാവത്ത് വ്യക്തമാക്കി. ഭീകരരും അവരെ നിയന്ത്രിക്കുന്നവരും പുതിയ തന്ത്രങ്ങളിലൂടെയാണ് രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. അമർനാഥ് തീർഥാടകർക്കു നേരേയും ജമ്മു കാഷ്മീരിലെ സൈനികർക്കും പോലീസിനും നേരേയുള്ള ആക്രമണങ്ങളും ലഫ്. ഉമർ ഫയസിന്റെ വധവും രാഷ്ട്രത്തിന്റെ സുരക്ഷ തകർക്കാനും സമൂഹത്തെ ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങളാണ്. രാഷ്ട്രത്തിനുനേരേയുള്ള ആക്രമണങ്ങൾ നേരിടുന്നതിൽ സൈന്യം സുശക്തമാണെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
പാക് പിന്തുണയോടെയുള്ള ഭീകരവാദം, ശക്തമായ നടപടി സ്വീകരിക്കും: കരസേനാ മേധാവി
12:42 AM Jan 16, 2018 | Deepika.com