ബറേലി: കോൺഗ്രസ് അധ്യക്ഷനായതിനുശേഷം രാഹുൽ ഗാന്ധി റായ്ബറേലിയിൽ നടത്തിയ ആദ്യ പൊതുപരിപാടിയിൽ ബിജെപിക്കെതിരേ ശക്തമായ ആക്രമണം. തുടർച്ചയായ നുണകളിലൂടെയാണ് ബിജെപി മുന്നോട്ടു പോകുന്നതെന്നും ജനങ്ങൾക്ക് നല്കിയ ഒരു വാഗ്ദാനം പോലും നിറവേറ്റിയിട്ടില്ലെന്നും രാഹുൽ തുറന്നടിച്ചു. തന്റെ മണ്ഡലമായ അമേത്തി ഉൾപ്പെടുന്ന ബറേലി ജില്ലയിലെ സലോണിലെ പൊതുപരിപാടിക്കിടെയാണ് രാഹുൽ കേന്ദ്രസർക്കാരിനെതിരേ തുറന്നടിച്ചത്.
ഒരു നുണയ്ക്കുപിന്നാലെ മറ്റൊന്ന് എന്നതാണ് ബിജെപിക്കാരുടെ ഇപ്പോഴത്തെ രീതി. ഓരോ ഭാരതീയനും നല്‍കാമെന്നേറ്റ 15 ലക്ഷം രൂപ ഇതുവരെ ആരുടെയും അക്കൗണ്ടിൽ എത്തിയിട്ടില്ല. രാജ്യത്ത് തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം വർധിച്ചതല്ലാതെ കുറഞ്ഞില്ല. ഹൈവേ, റെയിൽവേ, ഫുഡ് പാർക്ക്, ഐഐഐടി, പെട്രോളിയം തുടങ്ങി ഏതു മേഖലയിലായാലും നുണപ്രചാരണങ്ങൾ നടത്തി കബളിപ്പിക്കാതെ മറുപടി നല്‍കുകയാണ് ബിജെപി ചെയ്യേണ്ടത്- രാഹുൽ പറഞ്ഞു.
കോൺഗ്രസ് എന്ത് ചെയ്തതെന്നും ബിജെപി ഇപ്പോൾ എന്താണ് ചെയ്യുന്നതെന്നും ജനങ്ങളെ അറിയിക്കേണ്ടത് കോൺഗ്രസ് പ്രവർത്തകരുടെ കടമയാണെന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിൽ മാത്രം 30 ലക്ഷം തൊഴിൽരഹിത യുവാക്കളുണ്ട്. അവരുടെ ആവശ്യങ്ങളെക്കുറിച്ച് മോദി ഒരു വാക്ക് പോലും സംസാരിക്കുന്നില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. കോൺഗ്രസ് ഭരണത്തിൽ വന്നാൽ ഏതുതരം കൃഷിനടത്തുന്ന കർഷകർ ആയാലും അവരുടെ ഉത്പന്നങ്ങൾ ഇവിടെത്തന്നെ നല്ല വിലയ്ക്ക് വിൽക്കാനുള്ള അവസരം ഉണ്ടാക്കുമെന്ന് വാക്കു നല്‍കുന്നതായും രാഹുൽ പറഞ്ഞു.
യോഗത്തിനുശേഷം കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. രാഹുലിനെതിരേ മുദ്രാവാക്യമുയർത്തി ഒരു സംഘം ബിജെപി പ്രവർത്തകർ എത്തിയതാണു പ്രശ്നത്തിനു കാരണമായത്.
ബിജെപിക്കെതിരേ ആഞ്ഞടിച്ച് രാഹുൽ
12:41 AM Jan 16, 2018 | Deepika.com