ന്യൂഡൽഹി: ഹരിയാനയിലെ ജിന്ദ് ജില്ലയിൽ ദളിത് വിഭാഗത്തിൽ പെട്ട പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മാനഭംഗത്തിനു പുറമേ പെണ്‍കുട്ടി ക്രൂര പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത റോഹ്തക്ക് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞു. രഹസ്യഭാഗത്തിലൂടെ കയറ്റിയ കന്പി കരൾ വരെ തകർത്തു എന്നാണു ഡോക്ടർമാർ പറഞ്ഞത്.
ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്ന് കഴിഞ്ഞ ഒന്‍പതിനാണു പെണ്‍കുട്ടിയെ കാണാതായത്. പത്തിന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് ജിന്ദിൽനിന്നും മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി. പെണ്‍കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായ 19 മുറിവുകൾ കണ്ടെത്തി. രണ്ടോ മൂന്നോ പേർ ചേർന്ന് ആക്രമിച്ചതായാണു വ്യക്തമായിരിക്കുന്നത്. മാനഭംഗത്തിനു പുറമേ ക്രൂരമായി പീഡിപ്പിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജിന്ദ് ജില്ലയിലെ ബുദ്ധഖേര ഗ്രാമത്തിലെ കനാൽ പരിസരത്തുനിന്നാണു മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെയോ വച്ചു കൊലപ്പെടുത്തിയ ശേഷം ഇവിടെ തള്ളിയതാണെന്നു കരുതുന്നു. കൊലപാതകത്തിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണു പോലീസ് കേസെടുത്തിട്ടുള്ളത്.
പെണ്‍കുട്ടിയെ കാണാതായ അതേ ദിവസം ഗ്രാമത്തിൽനിന്നു കാണാതായ യുവാവിനെ പോലീസ് സംശയിക്കുന്നതായി റി പ്പോർട്ടുണ്ട്. കഴുത്തിലുണ്ടായിരുന്ന ലോക്കറ്റാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്.
ഹരിയാനയിൽ ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു കൊലപ്പെടുത്തി
12:41 AM Jan 16, 2018 | Deepika.com