ന്യൂഡൽഹി: രാഷ്ട്രീയ ജനതാദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രഘുനാഥ് ഝാ (78) അന്തരിച്ചു. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കേ യുപിഎ മന്ത്രിസഭയിൽ ഘനവ്യവസായ പൊതുകാര്യ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കേന്ദ്ര സഹമന്ത്രിയായിരുന്നു.
ബീഹാറിലെ ഗോപാൽഗഞ്ച്, ബേട്ടിയ മണ്ഡലങ്ങളിൽ നിന്നു രണ്ടു തവണ രഘുനാഥ് ഝാ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആറു തവണ ബീഹാറിലെ ഷിയോഹർ അസംബ്ളി മണ്ഡലത്തിൽനിന്നും ജയിച്ചിട്ടുണ്ട്. മകൻ അജിത് ഝാ നിലിൽ ഈ മണ്ഡലത്തിൽ എംഎൽഎയാണ്. കോണ്ഗ്രസ്, ആർജെഡി, സോഷ്യലിസ്റ്റ് പാർട്ടി, സമാജ് വാദി പാർട്ടി തുടങ്ങി വിവിധ പാർട്ടികളിൽ മാറിമാറിയായിരുന്നു രഘുനാഥിന്റെ രാഷ്ട്രീയ യാത്ര.
1990ലെ അസംബ്ളി തെരഞ്ഞെടുപ്പിനുശേഷം ബീഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചവരിൽ ഝായുടെ പേരുമുണ്ടായിരുന്നു. പക്ഷേ, അത്തവണ അവസരവും ഭാഗ്യവും ലാലുപ്രസാദ് യാദവിനൊപ്പമാണു നിന്നത്. ഇന്നലെ പാറ്റ്നയിലെത്തിച്ച ഝായുടെ മൃതദേഹത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി നേതാവ് ബാബ്റി ദേവി, തേജസ്വി യാദവ്, തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.
മുൻ കേന്ദ്രമന്ത്രി രഘുനാഥ് ഝാ അന്തരിച്ചു
12:41 AM Jan 16, 2018 | Deepika.com