മുംബൈ: പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്നു ബ്രിജ്പാൽ ഹർകിഷൻ ലോയയുടെ മരണത്തിൽ നേരത്തേ സംശയമുണ്ടായിരുന്നെന്നും ഇപ്പോൾ അതെല്ലാം മാറിയെന്നും മകൻ അനൂജ് ലോയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഭിഭാഷകനൊപ്പമെത്തിയാണ് ഇരുപത്തിയൊന്നുകാരനായ അനൂജ് വാർത്താസമ്മേളനം നടത്തിയത്. അന്നു താൻ മാനസികസമ്മർദം അനുഭവിച്ചിരുന്നു; അതിനാലാണ് പിതാവിന്റെ മരണത്തിൽ സംശയം തോന്നിയത്. പക്ഷേ, ഇപ്പോൾ തനിക്കു സംശയമില്ല-അനൂജ് പറഞ്ഞു.
ലോയയുടെ മരണത്തിൽ മുത്തച്ഛനും അമ്മായിക്കും ചില സംശയങ്ങളുണ്ടായിരുന്നു. ഇതു ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു. പക്ഷേ, ഇപ്പോൾ ആർക്കും സംശയമില്ല. രാഷ്ട്രീയക്കാരും സന്നദ്ധപ്രവർത്തകരും തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുന്നതു നിർത്തണം- അനൂജ് നിറകണ്ണുകളോടെ പറഞ്ഞു.
ചില രാഷ്ട്രീയക്കാരും സന്നദ്ധസംഘടനകളും പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് സമ്മർദം ചെലുത്തുന്നുണ്ട്. അവരുടെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും നിയമവിദ്യാർഥിയായ അനൂജ് പറഞ്ഞു. ലോയയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും രാഷ്ട്രീയപ്രശ്നത്തിന്റെ ഇരകളാകാൻ തങ്ങൾക്കു താത്പര്യമില്ലെന്നും അനൂജിനൊപ്പമുണ്ടായിരുന്ന ലോയയുടെ അഭിഭാഷകൻ അമീത് നായിക് കൂട്ടിച്ചേർത്തു.
ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സൊറാബുദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വാദം കേൾക്കുന്നതിനിടെ, 2014 ഡിസംബർ ഒന്നിനാണ് പ്രത്യേക സിബിഐ കോടതി ജഡ്ജിയായ ലോയ മരണപ്പെട്ടത്. സഹപ്രവർത്തകന്റെ മകളുടെ വിവാഹച്ചടങ്ങിൽവച്ചാണ് ലോയയ്ക്കു ഹൃദയസ്തംഭനമുണ്ടായത്. ഒാട്ടോറിക്ഷയിലാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതെന്നും ആരോപണമുണ്ട്. പ്രത്യേക കോടതി ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്ന വിഷയ ത്തിലാണ് സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകർ കലാപക്കൊടിയുയർത്തിയത്.
ജഡ്ജി ലോയയുടെ മരണത്തിൽ ദുരൂഹതയില്ലെന്നു മകൻ
12:55 AM Jan 15, 2018 | Deepika.com