ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സ്വീകരിക്കാൻ പ്രോട്ടോകോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ആറു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ നെതന്യാഹുവിനെയും പത്നി സാറയേയും ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ മോദി നേരിട്ടെത്തി സ്വീകരിച്ചു.
മോദി നെതന്യാഹുവിനെ ആലിംഗനം ചെയ്താണു സ്വീകരിച്ചത്. ‘നെതന്യാഹുവിന് ഇന്ത്യയിലേക്കു സ്വാഗതം. ഈ സന്ദർശനം ഇന്ത്യക്കു ചരിത്രപരവും പ്രത്യേകതകൾ നിറഞ്ഞതുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇതോടെ സുദൃഡമാകും’ മോദി ട്വിറ്ററിൽ ഇംഗ്ലീഷിലും ഹീബ്രുവിലും കുറിച്ചു.
തുടർന്നു പ്രിയസുഹൃത്ത് നരേന്ദ്ര മോദീ, താങ്കളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നു ട്വിറ്ററിൽ ഹിന്ദിയിൽ കുറിച്ചാണു നെതന്യാഹു മറുപടി പറഞ്ഞത്. വിമാനത്താവളത്തിൽ നേരിട്ടെത്തി തന്നെ സ്വീകരിച്ചതിലുള്ള നന്ദിയും നെതന്യഹു ട്വിറ്ററിൽ പങ്കുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ഉയരങ്ങളിൽ എത്തുമെന്നും നെതന്യാഹു പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്കിടെ കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഇന്ത്യ സന്ദർശിക്കുന്ന രണ്ടാമത്തെ ഇസ്രേലി പ്രധാനമന്ത്രിയാണ് നെതന്യാഹു. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുന്ന കാലത്ത് ഏരിയൽ ഷാരോണ് ആണ് ഇതിനു മുൻപ് ഇന്ത്യയിലെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി.
ആറു മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചതിനു പിന്നാലെയാണു നെതന്യാഹു ഇന്ത്യയിലെത്തിയത്. സൈബർ സുരക്ഷ, കൃഷി, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 130ലധികം പ്രതിനിനിധികളും നെതന്യാഹുവിനൊപ്പം എത്തിയിട്ടുണ്ട്.
നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നു കൂടുതൽ ആലിംഗനങ്ങൾ പ്രതീക്ഷിക്കുന്നു എന്നായിരുന്നു സ്വീകരണത്തെക്കുറിച്ചു കോണ്ഗ്രസിന്റെ പരിഹാസം.
ഇന്നു രാവിലെ പത്തിനു നെതന്യാഹുവിനു രാഷ്ട്രപതിഭവനിൽ ഒദ്യോഗിക സ്വീകരണം നൽകും. തുടർന്ന് മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. പിന്നീടു രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായും ചർച്ച നടത്തും. ഡൽഹിക്കു പുറമേ, മുംബൈയും ഗുജറാത്തും നെതന്യാഹു സന്ദർശിക്കുന്നുണ്ട്.
ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കവേ ഹൈഫയിൽ കൊല്ലപ്പെട്ട സൈനികർക്ക് തീൻമൂർത്തി ഭവനിൽ എത്തി നെതന്യാഹുവും മോദിയും സ്മരണാഞ്ജലി അർപ്പിച്ചു. ഇതേ തുടർന്ന് തീൻമൂർത്തി ചൗക്കിന്റെ പേര് തീൻമൂർത്തി ഹൈഫ ചൗക്ക് എന്നു മാറ്റി.
ഇന്ത്യ- ഇസ്രയേൽ സൗഹൃദത്തിന്റെ ഭാഗമായാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവന്റെ മുന്നിലുള്ള തീൻമൂർത്തി ചൗക്കിന്റെ പേരു മാറ്റിയത്. കഴിഞ്ഞ ജൂലൈയിൽ മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു പിന്നാലെയാണു തീൻമൂർത്തി ചൗക്കിന്റെ പേരു മാറ്റാൻ തീരുമാനിച്ചത്. ഇതിന്റെ ഒൗപചാരികമായ പേരുമാറ്റമാണു ഇന്നലെ നെതന്യാഹു ഡൽഹിയിൽ എത്തിയ ഉടൻ നടന്നത്.
ഹൈഫ യുദ്ധത്തിൽ പങ്കെടുത്ത ഹൈദരാബാദ്, ജോധ്പുർ, മൈസൂർ എന്നിവിടങ്ങളിൽനിന്നുള്ള മൂന്നു സൈനികരുടെ വെങ്കലരൂപമാണ് തീൻമൂർത്തി യുദ്ധസ്മാരകം. ഇതോടൊപ്പം തീൻമൂർത്തി മാർഗിന്റെ പേരും തീൻമൂർത്തി ഹൈഫ മാർഗ് എന്നു മാറ്റിയിട്ടുണ്ട്.
നെതന്യാഹുവിനെ സ്വീകരിക്കാൻ മോദിയെത്തി
12:55 AM Jan 15, 2018 | Deepika.com