ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ പരസ്യ പ്രതിഷേധത്തിനിടെ ചീഫ് ജസ്റ്റീസ് ദീപ്ക മിശ്രയെ കണ്ട് ചർച്ച നടത്താനെത്തിയ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ ചീഫ് ജസ്റ്റീസ് മടക്കി അയച്ചു.
ഇന്നലെ രാവിലെ ഒൻപതരയോടെയാണ് നൃപേന്ദ്ര മിശ്ര ഡൽഹി കൃഷ്ണമേനോൻ മാർഗിലെ ചീഫ് ജസ്റ്റീസിന്റെ ഒൗദ്യോഗിക വസതിയായ അഞ്ചാം നന്പർ വസതിക്കുമുന്പിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കുറച്ചു സമയം കാറിൽ ഇരുന്നെങ്കിലും. മുൻകൂട്ടി അനുമതി തേടാത്തതിനാൽ കൂടിക്കാഴ്ചയ്ക്കു ചീഫ് ജസ്റ്റീസ് സമ്മതം നൽകിയില്ല.
ചീഫ് ജസ്റ്റീസിന്റെ വസതിക്കു മുന്നിൽ കാത്തുനിന്ന വാർത്താ ഏജൻസിയുടെ ടെലിവിഷൻ കാമറക്കാരൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കാത്തിരിപ്പ് പകർത്തി. ചർച്ചയ്ക്ക് അനുമതി നിഷേധിക്കപ്പെടുകയും മാധ്യമപ്രവർത്തകനെ കാണുകയും ചെയ്തതോടെ മിശ്ര മടങ്ങി. മാധ്യമപ്രവർത്തകർ വസതിക്കു വെളിയിൽ കാത്തുനില്പുണ്ടെന്നു ചീഫ് ജസ്റ്റീസ് ഗേറ്റിലെ സുരക്ഷാ ജീവനക്കാരിൽനിന്ന് മനസിലാക്കിയിരുന്നു.
നാല് മുതിർന്ന ജഡ്ജിമാരുടെ വെള്ളിയാഴ്ചത്തെ പത്രസമ്മേളനം കഴിഞ്ഞ ശേഷം സിപിഐ നേതാവ് ഡി. രാജ ജസ്റ്റീസ് ചെലമേശ്വറിനെ കാണാൻ അദ്ദേഹത്തിന്റ വസതിയിലെത്തി കണ്ടതു വിവാദമായതിനു പിന്നാലെയായിരുന്നു നൃപേന്ദ്രയുടെ നടപടിയെന്നതും കൗതുകമായി.
ഉന്നത ജുഡീഷറിയിലെ പ്രതിസന്ധിക്കിടയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്യൂറോക്രസിയുടെയും ശ്രമമാണു പാളിയതെന്ന് മുതിർന്ന അഭിഭാഷകർ അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരും രാഷ്ട്രീയക്കാരും സുപ്രീംകോടതിയിലെ ഒരു പ്രശ്നത്തിൽ ഇടപെടുന്നത് ജൂഡീഷറിയുടെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചീഫ് ജസ്റ്റീസിനെ കാണാനായില്ല
01:12 AM Jan 14, 2018 | Deepika.com