മുംബൈ: മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിലെ ധനുവില്‍ കടലില്‍ ബോട്ട് മുങ്ങി മൂന്നു സ്കൂള്‍ കുട്ടികള്‍ മരിച്ചു. അഞ്ചു കുട്ടികളെ കാണാതായി. ധനുവില്നിന്നു രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. ബോട്ടില്‍ 40 കുട്ടികളാണ് ഉണ്ടായിരുന്നത്.
32 കുട്ടികളെ രക്ഷപ്പെടുത്തിയതായി വിവരമുണ്ട്. കാണാതായവര്‍ക്കു വേണ്ടി കടലില്‍ വ്യാപകമായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബോട്ട് കീഴ്മേല്‍ മറിയുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍. കോസ്റ്റ് ഗാര്‍ഡിലെ കപ്പലും മുംബൈ തീരത്തുനിന്നുള്ള കപ്പലുകളും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
കൂടുതൽ പേർ കയറിയതാണ് മുങ്ങാനിടയാക്കിയതെന്നു ചില റിപ്പോര്‍ട്ടുകളുണ്ട്. ഡ്രോണിയര്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. സോണൽ ഭഗ്വാൻ സുരത്, ജാന്‍വി ഹാരിഷ് സുരതി, സൻസ്കൃതി മായാവൻഷി എന്നീ പെൺകുട്ടികളാണു മരിച്ചത്. ഇവർ ധനുവിലെ അംബേദ്കർ നഗറിൽനിന്നുള്ളവരാണ്. ധനുവിലെ പോൺഡ സ്കൂൾ ആൻഡ് ജൂണിയർ കോളജിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
മഹാരാഷ്ട്രയിൽ ബോട്ട് മുങ്ങി മൂന്നു വിദ്യാർഥിനികൾ മരിച്ചു
12:33 AM Jan 14, 2018 | Deepika.com