ന്യൂഡൽഹി: ബിജെപി അധ്യക്ഷൻ അമിത്ഷാ പ്രതിപ്പട്ടികയിൽ ഉള്ള സൊറാബുദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട പ്രത്യേക സിബിഐ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം ഗൗരവവമുള്ള വിഷയമാണെന്നു സുപ്രീംകോടതി.
ജഡ്ജി ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി മഹാരാഷ്ട്ര സർക്കാരിന്റെ പ്രതികരണം ആരാഞ്ഞു. കേസിൽ ഒരു കക്ഷിയുടെ മാത്രം വാദം കേട്ടിട്ട് കാര്യമില്ല. എല്ലാ കക്ഷികളുടെയും വാദം കേൾക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റീസുമാരായ അരുണ് മിശ്ര, എം.എം. ശാന്തനഗൗഡർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനുവേണ്ടി ഹാജരായ നിഷാന്ത് ആർ. കട്നേശ്വർക്കറിനോട് ജനുവരി 15നു മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.
കേസിൽ ബോംബെ ലോയേഴ്സ് അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദവേ ഇതു സംബന്ധിച്ച ഹർജി ബോംബെ ഹൈക്കോടതി പരിഗണിച്ചുവരികയാണെന്നും സുപ്രീംകോടതി വാദം കേൾക്കരുതെന്നും ആവശ്യപ്പെട്ടു. കേസിൽ സുപ്രീംകോടതി നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഹൈക്കോടതിക്കു മുന്നിലുള്ള പരാതികൾകൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കേസിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയ മഹാരാഷ്ട്രയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ ബി.ആർ. ലോണിന് വേണ്ടി ഹാജരായ ഇന്ദിര ജയ്സിംഗും വിഷയത്തിൽ സുപ്രീംകോടതി വാദം കേൾക്കരുതെന്ന് ബോംബെ ലോയേഴ്സ് അസോസിയേഷന്റെ നിർദേശമുണ്ടെന്നു പറഞ്ഞു. ഇതേതുടർന്ന് പരാതികൾ പരിഗണിക്കാമെന്നും ഏതിർപ്പുകൾ കൂടി കണക്കിലെടുക്കാനുണ്ടെന്നുമാണ് സുപ്രീംകോടതി ബെഞ്ച് പറഞ്ഞത്.
കോണ്ഗ്രസ് നേതാവ് തെഹ്സീൻ പൂനാവാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വരീന്ദർ കുമാർ ശർമ പറഞ്ഞത് ജഡ്ജിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ്. തുടർന്ന് മഹാരാഷ്ട്ര സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകനോട് ജഡ്ജി ലോയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു രേഖകളും സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളും ഹാജരാക്കണമെന്ന് സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടു.
ജഡ്ജി ലോയയുടെ കേസ് കൈകാര്യം ചെയ്ത രീതി നാലു മുതിർന്ന ജഡ്ജിമാരുടെ മാധ്യമസമ്മേളനത്തിൽ പരാമർശിക്കപ്പെട്ടിരുന്നു.
ജഡ്ജി ലോയയുടെ ദുരൂഹമരണം ഗൗരവ വിഷയം: സുപ്രീംകോടതി
02:12 AM Jan 13, 2018 | Deepika.com