ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): ബഹിരാകാശത്തെ ഇന്ത്യയുടെ കരുത്ത് ഊട്ടിയുറപ്പിച്ച് ഇസ്രോയുടെ നൂറാമത്തെ ഉപഗ്രഹവിക്ഷേപണം വിജയം. കാലാവസ്ഥാ ഉപഗ്രഹമായ കാർട്ടോസാറ്റ് രണ്ടാം ശ്രേണിയിലുള്ള ഉപഗ്രഹം ഉൾപ്പെടെ 31 ഉപഗ്രഹങ്ങളെ പിഎസ്എൽവി ബഹിരാകാശത്ത് എത്തിച്ചു. 28 മണിക്കൂർ കൗണ്ട്ഡൗണിനു ശേഷം ഇന്നലെ രാവിലെ 9.28 ന് പിസ്എൽവി-സി 40 ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
നാലു ഘട്ടമുള്ള റോക്കറ്റ് വിക്ഷേപണത്തിനു 17 മിനിറ്റിനുശേഷം 710 കിലോഗ്രാം തൂക്കമുള്ള കാർട്ടോസാറ്റ്-2 നെ ആദ്യം ഭ്രമണപഥത്തിൽ എത്തിച്ചു. ഇന്ത്യയുടെ നാനോ ഉപഗ്രഹങ്ങളും യുഎസ്, യുകെ എന്നിവ ഉൾപ്പെടെ ആറു വിദേശരാജ്യങ്ങളിൽനിന്നുള്ള 28 ഉപഗ്രഹങ്ങളും ഇന്നലെ ഭ്രമണപഥത്തിൽ എത്തിച്ചു. പിഎസ്എൽവിയുടെ നാലു മാസം മുന്‍പത്തെ പരാജയം മറികടക്കുന്നതായിരുന്നു ഇന്നലത്തെ വിക്ഷേപണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന പിഎസ്എൽവി-സി 39 റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടിരുന്നു.
പിഎസ്എൽവി സി-40 ദൗത്യത്തിൽ സഹകരിച്ച എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. 100-ാം ഉപഗ്രഹവിക്ഷേപണം ഇസ്രോയുടെ നേട്ടത്തെയും രാജ്യത്തിന്റെ ശോഭനമായ ഭാവിയെയും സൂചിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജ്യത്തിനുള്ള പുതുവർഷ സമ്മാനമാണ് കാർട്ടോസാറ്റ്-2 എന്നു വിരമിക്കുന്ന ഇസ്രോ ചെയർമാൻ എ.എസ്. കിരൺകുമാർ പറഞ്ഞു.
ഇസ്രോയ്ക്കു സെഞ്ചുറി; കാർട്ടോസാറ്റ് വിക്ഷേപണം വിജയം
02:12 AM Jan 13, 2018 | Deepika.com