ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ രാജ്യത്തെ നീതിന്യായ വ്യവസ്ഥ അവതാളത്തിലാണെന്നു ചൂണ്ടിക്കാട്ടി പരസ്യപ്രസ്താവന നടത്തിയതിനു പിന്നാലെ നിയമരംഗത്തുനിന്നുണ്ടായത് സമ്മിശ്ര പ്രതികരണങ്ങൾ.
ചീഫ് ജസ്റ്റീസിനെതിരെ പരസ്യപ്രസ്താവന നടത്തിയ നാലു ജഡ്ജിമാരെയും കുറ്റവിചാരണ ചെയ്യണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സ്ഥാനമൊഴിയണമെന്നും നിയമരംഗത്തുനിന്നു വിവിധ പ്രതികരണങ്ങൾ ഉണ്ടായി.
പത്രസമ്മേളനം വിളിച്ച് വിമർശനങ്ങൾ ഉയർത്തിയ നാലു ജഡ്ജിമാരെയും ഇംപീച്ച് ചെയ്യണമെന്ന് മുൻ ജസ്റ്റീസ് ആർ.എസ്. സോധി പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തിന് ഒരു കുഴപ്പവുമില്ലെന്നും ഇവിടെ പാർലമെന്റും കോടതികളും പോലീസും പ്രവർത്തിക്കുന്നുണ്ടെന്നും സുപ്രീംകോടതിയിൽ ട്രേഡ് യൂണിയൻ പ്രവർത്തനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയിൽ വളരെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഇന്നലത്തെ സംഭവം സൂചിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾ നടക്കുന്പോൾ ജഡ്ജിമാർ മുന്നോട്ടു വരിക തന്നെ വേണമെന്ന് സുപ്രീംകോടതി മുൻ ജസ്റ്റീസ് പി.ബി. സാവന്ത് പറഞ്ഞു.
ചീഫ് ജസ്റ്റീസിനു മേൽ കരിനിഴൽ വീണിരിക്കുന്ന വളരെ ഗുരുതരമായ സംഭവമാണിത്. ചീഫ് ജസ്റ്റീസ് തന്റെ അധികാരം ദുർവിനിയോഗം ചെയ്യുന്പോൾ ആരെങ്കിലുമൊക്കെ പ്രതികരിക്കണമെന്നും അതാണു നാലു ജഡ്ജിമാർ ചെയ്തതെന്നും പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് പറഞ്ഞു.
ഇന്ത്യൻ ജുഡീഷറിയിലെ കറുത്ത ദിനമായിരുന്നു ഇന്നലെ. ഇനിമുതൽ സുപ്രീംകോടതിയുടെ എല്ലാ വിധിന്യായങ്ങളും സാധാരണക്കാരായ ജനങ്ങൾ സംശയത്തോടെയേ നോക്കൂ. എല്ലാ വിധികളും ചോദ്യം ചെയ്യപ്പെടുമെന്നും സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഉജ്ജ്വൽ നിഗം പറഞ്ഞു.
ജുഡീഷറിയുടെ സ്വാതന്ത്ര്യത്തെ ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബെഞ്ചുകൾ രൂപീകരിക്കുകയും സ്വന്തം താത്പര്യപ്രകാരം കേസുകൾ ഓരോ ബെഞ്ചിനും കൈമാറുകയും ചെയ്യുന്നുവെന്നായിരുന്നു പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദവെയുടെ പ്രതികരണം.
ജനാധിപത്യത്തെ
അപകടത്തിലാക്കിയെന്നു രാഷ്ട്രീയരംഗം
ചീഫ് ജസ്റ്റീസിനെതിരായ ആരോപണങ്ങൾ ജനാധിപത്യത്തെ അപകടത്തിലാക്കിയെന്നായിരുന്നു കോണ്ഗ്രസിന്റെ പ്രതികരണം. സുപ്രീംകോടതിയിൽ നടക്കുന്ന സംഭവങ്ങളിൽ അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ജനാധിപത്യരാജ്യത്ത് കോടതിയുടെ പ്രവർത്തനങ്ങളെ എന്തെല്ലാം ബാധിക്കുന്ന എന്നതിൽ വ്യക്തമായ അന്വേഷണം നടത്തണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ജഡ്ജിമാർ കടുത്ത സമ്മർദത്തിലായിരുന്നവെന്നും ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ ഇതുപോലുള്ള പ്രതികരണങ്ങൾ ഉണ്ടാകുമെന്നും സിപിഐ നേതാവ് ഡി.രാജ പറഞ്ഞു.
രാജ്യം മുൻപ് കണ്ടില്ലാത്ത ഒന്നാണ് ചീഫ് ജസ്റ്റീസിനെതിരേ സുപ്രീംകോടതി ജഡ്ജിമാരുടെ പത്രസമ്മേളനം. ദേശീയ താത്പര്യത്തിന് പ്രധാന പരിഗണന നൽകുന്പോൾ ഇത്തരം അസാധാരണ സംഭവങ്ങൾക്ക് രാജ്യം സാക്ഷിയാകേണ്ടി വരുമെന്നായിരുന്നു മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ ട്വിറ്ററിൽ കുറിച്ചത്.
ജഡ്ജിമാരുടെ വെളിപ്പെടുത്തൽ രാജ്യത്തെ പൗരന്മാരെ ദുഃഖിപ്പിക്കുന്നതാണെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ ഇടപെടണമെന്നാണു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത്.
സമ്മിശ്ര പ്രതികരണങ്ങളുമായി നിയമരംഗം
02:12 AM Jan 13, 2018 | Deepika.com