ന്യൂഡൽഹി: സുരക്ഷിതമെന്നു കേന്ദ്രം നൽകിയ ഉറപ്പിനു പുറമേ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ ഉറപ്പു വരുത്താൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നു സുപ്രീംകോടതി. 122 വർഷം പഴക്കമുള്ള ഡാമിന്റെ ദുരന്ത നിവാരണ നിർവഹണത്തിനു മാത്രമായി പ്രത്യേക സമിതി രൂപീകരിക്കണമെന്നാണു കോടതി പറഞ്ഞത്.
ഡാമിന്റെ ഉടമസ്ഥതയുള്ള തമിഴ്നാടിനോടും ഡാം നിലനിൽക്കുന്ന കേരളത്തോടും ദുരന്ത നിവാരണത്തിനായി പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കണമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു. മൂന്നു സമിതികളും ഒന്നു ചേർന്നു പ്രവർത്തിക്കണമെന്നാണു സുപ്രീംകോടതി നിർദേശം.
ഡാമിനോടു ചേർന്നും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളുടെ ഭയാശങ്കകൾ നീക്കണമെന്നും കോടതി നിർദേശിച്ചു. പ്രത്യേക സമിതികൾക്ക് ഡാമിന്റെ കാലാവധിയിലോ സുരക്ഷിതത്വത്തിലോ ഒന്നും ചെയ്യാനില്ല. ഡാമിന് എന്തെങ്കിലും ദുരന്തം ഉണ്ടായാൽ ജീവനും സ്വത്തിനും സംരക്ഷണം ഉൾപ്പെടെ ദുരന്ത നിവാരണ നിർവഹണം മാത്രമായിരിക്കും സമിതികളുടെ ചുമതലയെന്നും സുപ്രീംകോടതി വിശദീകരിച്ചു. 2014 മേയിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിൽ ഡാമിന്റെ കാലാവധിയും സുരക്ഷിതത്വവും ഉൾപ്പെടെ പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നതായി കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡാമിന്റെ ആയുസ് പരിശോധിക്കാൻ ഒരു അന്താരാഷ്ട്രസമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സമിതിയെ നിയോഗിക്കണമെന്നു നിർദേശിച്ചത്. ഡാമിന് അപകടം സംഭവിച്ചാൽ നേരിട്ടു ദുരന്തബാധയേൽക്കുന്ന മുപ്പതു ലക്ഷത്തോളം ആളുകളെ പ്രതിനിധീകരിച്ച് അഭിഭാഷകനായ റസൽ ജോയി ആണ് ഹർജി നൽകിയത്.
അന്പതു വർഷം കാലയളവിലേക്ക് വെറും സുർക്കി മിശ്രിതം ഉപയോഗിച്ച് പെരിയാറിനു കുറുകെ നിർമിച്ച ഡാം ഇപ്പോൾ 122 വർഷം പിന്നിട്ടു കഴിഞ്ഞു എന്നാണു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ജനങ്ങൾ കടുത്ത ആശങ്കയിലാണു കഴിയുന്നത്. ഭോപ്പാൽ ദുരന്തം പോലെയോ ഓഖി ദുരന്തം പോലെയോ ഒന്നു വേണ്ടി വരുമോ ദുരന്തങ്ങളുടെ വ്യാപ്തി മനസിലാക്കാൻ. മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ അടിന്തരമായി ഒരു പദ്ധതിയുണ്ടാകണം. ഡാം തകർന്നതിനു ശേഷം പ്രവർത്തിക്കുന്ന അവസ്ഥയുണ്ടാകരുത്. ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശം കൂടിയുണ്ടെന്നും പരാതിക്കാരന്റെ അഭിഭാഷകനായ മനോജ് ജോർജ് പറഞ്ഞു.
2010ലെ ഡാം സുരക്ഷാ ബിൽ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ഡാമുകളിൽ നിന്നുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ച് സർക്കാരിനു ബോധ്യമുണ്ടെന്നും ഇതിനോടകം രാജ്യത്തെ 5000 ഡാമുകളിൽ പരിശോധന നടന്നു കഴിഞ്ഞുവെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ ഒരു കമ്മിറ്റിയെ ഇതിനോടകം നിയമിച്ചിട്ടുണ്ട്.
2014ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ മുന്നൊരുക്കങ്ങൾക്കുള്ള ശിപാർശകളും നൽകിയിട്ടുണ്ട്. കമ്മിറ്റി ചെയർമാൻ ഗുൽഷൻ രാജ് നൽകിയ കത്തും അറ്റോർണി ജനറൽ കോടതിയിൽ ഹാജരാക്കി.
മുല്ലപ്പെരിയാർ ഡാമിൽ ഒരു ദുരന്തം ഉണ്ടായാൽ വെള്ളം ഒരു വെടിയുണ്ടയുടെ വേഗത്തിൽ കുതിക്കുമെന്നും മലയോര മേഖലകളിലുള്ള ആവാസവ്യവസ്ഥ 100 കിലോമീറ്റർ അകലെയുള്ള അറബിക്കടലിൽ പതിക്കുമെന്നു ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ദുരന്തനിവാരണത്തിനു പ്രത്യേക സമിതികൾ വേണം: സുപ്രീംകോടതി
01:42 AM Jan 12, 2018 | Deepika.com