ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായും ജസ്റ്റീസ് ആന്റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായും നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചു. ഇതോടൊപ്പം മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെയും സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ തീരുമാനിച്ചു.
ജസ്റ്റീസ് കുര്യൻ ജോസഫിനു പിന്നാലെ സുപ്രീംകോടതിയിലെ രണ്ടാമത്തെ മലയാളി സിറ്റിംഗ് ജഡ്ജിയാവുകയാണ് ജസ്റ്റീസ് കെ.എം. ജോസഫ്. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ 2016ലെ ശ്രദ്ധേയ വിധി നടത്തിയത് ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചായിരുന്നു. കേരള ഹൈക്കോടതിയിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസാണ് ഇപ്പോൾ ജസ്റ്റീസ് ആന്റണി ഡൊമിനിക്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയി, മദൻ ബി. ലോക്കൂർ എന്നിവരടങ്ങുന്ന കോളീജിയമാണ് പുതിയ ജഡ്ജിമാരെ നിയമിക്കാൻ തീരുമാനിച്ചത്. ആറ് ഒഴിവുകളിലേക്കാണ് കൊളീജിയം ഇപ്പോൾ രണ്ടുപേരെ നിയമിച്ചത്. ഛത്തീസ്ഗഡ് ഹൈക്കോ ടതി ജഡ്ജി തോട്ടത്തിൽ ബി. രാധാകൃഷ്ണനെ ആന്ധ്രപ്ര ദേശ് ഹൈക്കോടതി ചീഫ് ജ സ്റ്റീസായും നിയമിച്ചു.
സുപ്രീംകോടതി മുൻ ജഡ്ജിയും അഡ്വക്കറ്റ് ജനറലുമായിരുന്ന ജസ്റ്റീസ് കെ.കെ. മാത്യുവിന്റെ മകനാണ് അമ്പത്തൊമ്പതുകാരനായ ജസ്റ്റീസ് കെ.എം. ജോസഫ്. കോട്ടയം അതിരന്പുഴ കുറ്റിയിൽ കുടുംബാംഗമാണ്. 2014 ജൂലൈ 31നാണ് ജസ്റ്റീസ് ജോസഫിനെ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസായി നിയമിച്ചത്. 2004 ഒക്ടോബറിൽ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിക്കപ്പെട്ട ഇദ്ദേഹം ഒൻപതു വർഷക്കാലം കേരളത്തിൽ തുടർന്നു.
ലളിതജീവിതവും സത്യസന്ധതയും ന്യായാധിപ മികവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ന്യായാധിപനാണ് ജസ്റ്റീസ് കെ.എം ജോസഫ്. ഒരുവിധ സമ്മർദങ്ങൾക്കും വഴങ്ങാതെ ധീരതയോടെ നിയമവും നീതിയും ഉറപ്പാക്കുന്നതിൽ ജോസഫ് ശ്രദ്ധിച്ചു. രണ്ടു വർഷം മുൻപ് ഒറ്റമുണ്ടും ഷർട്ടും ധരിച്ച് കേരള ഹൈക്കോടതിയുടെ മൂന്നാം നിലയിലെ ലൈബ്രറിയിൽ പുസ്തകം തെരഞ്ഞെത്തിയ ഇദ്ദേഹത്തെ കാവൽക്കാരായ പോലീസുകാർ പോലും തിരിച്ചറിഞ്ഞില്ല.
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസായിരുന്ന കാലത്തു തന്നെയായിരുന്നു ഇത്. കൊച്ചിയിലെ നിരത്തുകളിൽ ഒൗദ്യോഗിക പരിവാരങ്ങളില്ലാതെ നടക്കാനിറങ്ങുന്ന ഇദ്ദേഹം നഗരത്തിലെ സായാഹ്ന സവാരിക്കാർക്കും സുപരിചതനാണ്.
എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തിലും ചെന്നൈ ലയോള കോളജിലും എറണാകുളം ലോ കോളജിലും വിദ്യാഭ്യാസത്തിന് ശേഷം 1982ൽ ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായി ജോസഫ് പ്രാക്ടീസ് തുടങ്ങി. 1983ൽ കേരള ഹൈക്കോടതിയിലേക്കു മാറി. സിവിൽ, ഭരണഘടന, കന്പനി കേസുകളിൽ വൈദഗ്ധ്യം തെളിയിച്ചു.
കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്പോൾ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം സംബന്ധിച്ച കോടതിയുടെ അമിക്കസ് ക്യൂറിയായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചാണു സ്വാശ്രയ കേസുകൾ ഏറെക്കാലം കൈകാര്യം ചെയ്തത്. വേന്പനാട്ടുകായൽ തീരത്തുള്ള അനധികൃത റിസോർട്ട് നിർമാണങ്ങൾ പൊളിക്കണമെന്ന വിധിയും ഏറെ ചർച്ച ചെയ്യപ്പെട്ടു.
കേരള ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനും ആക്ടിംഗ് ചീഫ് ജസ്റ്റീസുമായ ആന്റണി ഡൊമിനിക് (61) കോട്ടയം ജില്ലയിലെ പൊൻകുന്നം കരിക്കാട്ടുകുന്നേൽ കുടുംബാംഗമാണ്.
മംഗലാപുരം എസ്ഡിഎം ലോ കോളജിൽ നിന്ന് നിയമബിരുദം നേടിയ ഇദ്ദേഹം 1981ൽ കാഞ്ഞിരപ്പള്ളി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 1986ൽ കേരള ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറി. കന്പനി, തൊഴിൽ, ഭരണഘടനാ വിഷയങ്ങളിൽ വൈദഗ്ധ്യം നേടിയ ഇദ്ദേഹത്തെ 2007 ജനുവരിയിലാണ് കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിച്ചത്. പിറ്റേ വർഷം ഡിസംബറിൽ സ്ഥിരം ജഡ്ജിയാക്കി.
2017 മാർച്ച് 17 മുതൽ മാർച്ച് 20 വരെയും ആദ്യവും പിന്നീട് നവംബർ ആറിനും ആന്റണി ഡൊമിനിക്കിനെ ആക്ടിംഗ് ചീഫ് ജസ്റ്റീസായി നിയമിച്ചു.
ജോർജ് കള്ളിവയലിൽ
ജസ്റ്റീസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജി, ജസ്റ്റീസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ്
01:41 AM Jan 12, 2018 | Deepika.com