ന്യൂഡൽഹി: വിവാദമായ മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കാനുള്ള സർക്കാർ ശ്രമം പാളി. ബിൽ ഇന്നലെ രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും ബിൽ പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രമേയം പ്രതിപക്ഷം അവതരിപ്പിച്ചു. തുടർന്ന് ഭരണ- പ്രതിപക്ഷ വാഗ്വാദം വലിയ ബഹളത്തിൽ കലാശിച്ചതോടെ ബില്ലും പ്രമേയങ്ങളും പാസാക്കാതെ സഭ ഇന്നത്തേക്കു പിരിഞ്ഞു.
ലോക്സഭ പാസാക്കിയ മുത്തലാഖ് ബിൽ ഇന്നലെ രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും കൂട്ടായ പ്രതിപക്ഷ പ്രതിഷേധത്തിൽ വഴിമുട്ടുകയായിരുന്നു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എസ്പി, തൃണമൂൽ, ബിജെഡി തുടങ്ങിയ പാർട്ടികളോടൊപ്പം ഭരണപക്ഷത്തെ തെലുങ്കുദേശവും ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നു വാദിച്ചതു കേന്ദ്രസർക്കാരിനു തിരിച്ചടിയായി. ഇന്നു വീണ്ടും ബിൽ അവതരിപ്പിച്ചാലും സർക്കാർ ന്യൂനപക്ഷമായ രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞേക്കില്ല.
നാടകീയ രംഗങ്ങൾക്കും വലിയ ബഹളത്തിനും ശേഷമാണ് മുത്തലാഖ് ബിൽ പാസാക്കാതെ രാജ്യസഭ ഇന്നലെ വൈകുന്നേരം പിരിഞ്ഞത്. മുസ്ലിംകൾ ഒറ്റയടിക്കു മൂന്നു തലാഖ് ചൊല്ലി വിവാഹം വേർപെടുത്തുന്നതു ക്രിമിനൽ കുറ്റമാക്കുന്ന മുത്തലാഖ് ബിൽ നിയമമന്ത്രി രവിശങ്കർ പ്രസാദ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു സഭയിൽ അവതരിപ്പിച്ചതു മുതൽ പ്രതിപക്ഷം തടസവാദങ്ങളും പോയിന്റ് ഓഫ് ഓർഡറുകളുമായി എഴുന്നേറ്റു. ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന രണ്ടു പ്രമേയങ്ങൾ പ്രതിപക്ഷം അവതരിപ്പിച്ചു.
ബിൽ അവതരണത്തെ എതിർക്കുന്നത് രാജ്യം കാണുന്നുണ്ടെന്നു രാജ്യസഭയുടെ നേതാവും ധനമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. സുപ്രീംകോടതിയുടെ ന്യൂനപക്ഷ വിധിയാണു നിയമജ്ഞനായ ജയ്റ്റ്ലി പറയുന്നതെന്നും ഭൂരിപക്ഷ വിധിയാണ് നടപ്പാകുകയെന്നും ഈ കേസിൽ നേരത്തെ സുപ്രീംകോടതിയിൽ ഹാജരായിരുന്ന മുതിർന്ന കോണ്‍ഗ്രസ് കപിൽ സിബലും വാദിച്ചു.
ജനാധിപത്യത്തിൽ ഭൂരിപക്ഷമാണ് തീരുമാനിക്കേണ്ട തെങ്കിൽ ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശർമയുടെ പ്രമേയം അംഗീകരിക്കണെമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.
സഭയിൽ ബഹളമാണെങ്കിൽ നടപടികൾ നടത്താനാകില്ലെന്നും പിരിയുകയാണെന്നും അധ്യക്ഷനായിരുന്ന ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ പ്രഖ്യാപിച്ചു. മുത്തലാഖ് പാർലമെന്റ് സമ്മേളനം നാളെ അവസാനിക്കുന്നതിനാൽ സമവായമില്ലാത്ത മുത്തലാഖ് ബിൽ ഇത്തവണ പാസാക്കാൻ കഴിഞ്ഞേക്കില്ല.
പ്രധാന വാദപ്രതിവാദങ്ങൾ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി
ലോക്സഭ പാസാക്കിയ ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന വാദം ചട്ടവിരുദ്ധമാണ്. മുത്തലാഖ് ബില്ലിനെ ലോക്സഭയിൽ എതിർക്കാതിരുന്ന കോണ്‍ഗ്രസ് അടക്കമുള്ളവർ രാജ്യസഭയിൽ വിഷയം വഴിതിരിച്ചുവിടുന്നതു രാജ്യം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രീംകോടതി വിധിച്ചതാണ്. മുത്തലാഖ് അനീതിയാണെന്നു രണ്ടു ജ്ഡജിമാർ നിരീക്ഷിച്ചിരുന്നു. ആറു മാസത്തേക്ക് മുത്തലാഖ് വഴിയുള്ള വിവാഹമോചനത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ഫെബ്രുവരി 22ന് ഈ കാലാവധി കഴിയും. അതിനാൽ ബിൽ പാസാക്കുകയാണ് വേണ്ടത്. പാർലമെന്റിൽ നിന്നു നിയമം വരുന്നതു രാജ്യം കാത്തിരിക്കുകയാണ്.
കപിൽ സിബൽ
ധനമന്ത്രി ജയ്റ്റ്ലി സുപ്രീംകോടതിയുടെ ന്യൂനപക്ഷ അഭിപ്രായമാണു പറയുന്നത്. ഭരണഘടനാ ബഞ്ച് 3-2ന് മുത്തലാഖ് അസാധുവാക്കിയതാണ്. ജയ്റ്റ്ലി പറഞ്ഞതിന്റെ യഥാർഥ വസ്തുത തിരുത്തേണ്ടതു കൊണ്ടാണ് ഈ കേസിൽ സുപ്രീംകോടതിയിൽ മുസ്ലിം സ്ത്രീകൾക്കുവേണ്ടി ഹജരായ താൻ ഇടപെടുന്നത്.
മന്ത്രി രവിശങ്കർ പ്രസാദ്
ലോക്സഭയിൽ പിന്തുണച്ച ബില്ലിനെ രാജ്യസഭയിൽ എതിർക്കുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ്. കാപട്യമാണ്. ബിൽ ലോക്സഭയിൽ പാസായശേഷം പോലും യുപിയിൽ മുത്തലാഖ് നടന്നു.
ഗുലാം നബി ആസാദ്
ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാധാന്യം. രാജ്യസഭയിൽ ഭൂരിപക്ഷം ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന നിലപാടിലാണ്. ചർച്ച ചെയ്ത് ബില്ലിലെ പോരായ്മകൾ പരിഹരിക്കേണ്ടതുണ്ട്. ബില്ലിനെ കോണ്‍ഗ്രസ് എതിർക്കുന്നില്ല. കുഴപ്പമാകാവുന്ന ചില വ്യവസ്ഥകളെയാണ് എതിർക്കുന്നത്.
ഡെറിക് ഒബ്രിയൻ (തൃണമൂൽ)
മുത്തലാഖ് നിരോധന ബില്ലിൽ നിറയെ തെറ്റുകളാണ്. സ്ത്രീ സംഘടനകളുമായി ആലോചിക്കാതെയാണ് ബിൽ തയാറാക്കിയത്. മുത്തലാഖ് ബാധിക്കുന്നവരുമായി ചർച്ച ചെയ്തു വേണം ബിൽ തയാറാക്കേണ്ടത്. സെലക്ട് കമ്മിറ്റി പരിശോധിക്കട്ടെ.
മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കാനുള്ള ശ്രമം പാളി
12:53 AM Jan 04, 2018 | Deepika.com