ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൂനയിൽ ഭീമ കൊറേഗാവ് യുദ്ധവാർഷികത്തിനിടെ ഉണ്ടായ ദളിത് അക്രമത്തിൽ കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം.
വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും ബഹളം വച്ച കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ, ദളിത് ആക്രമണങ്ങൾക്കു പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്ന് ആരോപിച്ചു.
ദളിത് ആക്രമണങ്ങൾ ദിനംപ്രതി വർധിക്കുന്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദനായിരിക്കുകയാണെന്നും പ്രധാനമന്ത്രി മൗനിബാബ ആകരുതെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാർഷിക പരിപാടികൾക്കിടെ മറാഠികൾ ആക്രമിച്ചെന്ന് ആരോപിച്ച് ദളിത് വിഭാഗങ്ങൾ നടത്തിയ പ്രതിഷേധം സംഘർഷത്തിലെത്തുകയും അതു പൂനയിലും മുംബൈയിലും ആകമാനം കലാപമായി മാറുകയുമായിരുന്നു. ഈ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് ലോക്സഭയിലാണ് പ്രതിഷേധം ഉയർത്തിയത്. വിഷയത്തിൽ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയും കൊടിക്കുന്നിൽ സുരേഷ് എംപിയും അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ സുമിത്ര മഹാജൻ അനുമതി നൽകിയില്ല. പിന്നീടു ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അനുമതി നൽകുകയായിരുന്നു.
ദളിത് വിഭാഗങ്ങൾ എന്തെങ്കിലും പരിപാടികൾ സംഘടിപ്പിച്ചാൽ ആസൂത്രിതമായ രീതിയിൽ ആക്രമണങ്ങൾ നടക്കുന്നു. ബിജെപി കേന്ദ്രം ഭരിക്കുന്ന കാലത്തു പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദളിത് വിഭാഗങ്ങൾക്കെതിരേ ആക്രമണം വ്യാപകമായാണ് നടക്കുന്നത്. ആർഎസ്എസ് - സംഘപരിവാർ സംഘടനകളാണ് ആക്രമണങ്ങൾക്കു പിന്നിൽ. തീവ്ര ഹിന്ദുത്വവാദവുമായി രംഗത്തുള്ള ആർഎസ്എസാണ് രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഘടിപ്പിക്കുന്നത്. ഇത്തരം ആക്രമണ സംഭവങ്ങളെക്കുറിച്ചു പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തണം. പ്രധാനമന്ത്രിക്ക് ഇത്തരം കാര്യങ്ങളിൽ മൗനം പാലിക്കാനാവില്ല.
വിഷയത്തിൽ സുപ്രീം കോടതി ജഡ്ജിയെ ഉൾപ്പെടുത്തി ജുഡീഷൽ അന്വേഷണം നടത്തണമെന്നും മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. രാജ്യസഭയിൽ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടു ബിഎസ്പിയും കോണ്‍ഗ്രസും നോട്ടീസ് നൽകിയിരുന്നെങ്കിലും അംഗീകരിച്ചില്ല.
വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്നു സർക്കാർ കുറ്റപ്പെടുത്തി. കോണ്‍ഗ്രസാണ് വിഘടനവാദം പ്രചരിപ്പിക്കുന്നത്. എരിതീയിൽ എണ്ണയൊഴിക്കാനാണു കോണ്‍ഗ്രസും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ശ്രമിക്കുന്നതെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്ത കുമാർ ആരോപിച്ചു. ഇതോടെ പ്രതിപക്ഷ ബഹളം രൂക്ഷമായി. തുടർന്ന് സഭ ഉച്ചയ്ക്ക് 12.45നു നിർത്തിവച്ചു.
രാജ്യസഭയിൽ ഉച്ചഴിഞ്ഞാണു വിഷയം ഉന്നയിച്ചത്. എന്നാൽ, മറാഠ- ദളിത് വിഷയമുന്നയിക്കുന്നത് മുത്തലാഖ് വിരുദ്ധ ബിൽ അട്ടിമറിക്കാനാണെന്നായിരുന്നു സഭാ നേതാവുകൂടിയായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്്ലിയുടെയും നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെയും ആരോപണം.
സർക്കാരിന്റെ ദളിത് വിരുദ്ധ നടപടികളാണ് ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാവില്ലെന്നും പ്രതിപക്ഷം തിരിച്ചടിച്ചു.
ഇതോടെ ബഹളവുമായി ഭരണപക്ഷവും എഴുന്നേറ്റു. ഉച്ചകഴിഞ്ഞ് മൂന്നു വരെ സഭ നിർത്തിവച്ചെങ്കിലും ബഹളം നിലച്ചില്ല. ഭീമ കൊറേഗാവ് സംഭവത്തെ മുത്തലാഖ് ബില്ലുമായി കൂട്ടിക്കെട്ടിയ നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്താവന സർക്കാരിന്റെ ദളിത് വിരുദ്ധതയാണ് പ്രകടിപ്പിക്കുന്നതെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി.
മഹാരാഷ്ട്ര കലാപം: കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ചു പ്രതിപക്ഷം
12:53 AM Jan 04, 2018 | Deepika.com