ന്യൂഡൽഹി: രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ തീർപ്പുണ്ടാക്കുന്നതിനായി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കണമെന്ന് പ്രഫ. കെ.വി. തോമസ് എംപി. വർഷങ്ങൾ പഴക്കമുള്ള കേസുകൾ തീർപ്പാകാതെ കിടക്കുകയാണ്.
ഇതിനു പരിഹാരമുണ്ടാക്കാൻ ജഡ്ജിമാരുടെ എണ്ണം കൂട്ടുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ ശന്പളവും വേതന വ്യവസ്ഥകളും ഭേദഗതി ചെയ്യുന്ന ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കെ.വി. തോമസ് ലോക്സഭയിൽ ആവശ്യപ്പെട്ടു.
ജഡ്ജിമാരുടെ നിയമനങ്ങൾ കൂടുതൽ സുതാര്യമാക്കണം. ജുഡീഷറിയുടെ പ്രവർത്തനം സുതാര്യവും ഉത്തരവാദിത്വമുള്ളതും നീതിപൂർവവുമാകണം. ജഡ്ജിമാരുടെ ശബളം വർധിപ്പിക്കുന്നതിനോടൊപ്പം അവരുടെ വിരമിക്കൽ പ്രായവും വർധിപ്പിക്കണം.
ഹൈക്കോടതി ജഡ്ജിമാരുടെ പ്രായം 70ഉം സുപ്രീം കോടതി ജഡ്ജിമാരുടെ പ്രായം 72ഉം ആക്കണം. പാർലമെന്റിലെ നടപടികൾ ജനങ്ങൾ നേരിട്ട് കാണുന്ന സംപ്രേഷണ സംവിധാനം ഉള്ളതുപോലെ സുപ്രീം കോടതിയുടെ നടപടികളും സംപ്രേഷണം ചെയ്യാൻ കഴിയുമോ എന്നു പരിശോധിക്കുന്നത് നല്ലതാണ്. കോടതികളുടെ പ്രവർത്തനങ്ങളിൽ ഇടനിലക്കാർ ഉണ്ടെന്ന ആക്ഷേപം ആശങ്കാജനകമാണ്.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സ്വത്ത് പരിശോധിക്കുന്നതിനുള്ള സംവിധാനത്തിനു സമാനമായി ജുഡീഷറിയിലും സംവിധാനം കൊണ്ടുവരണം. സാധാരണക്കാർക്കു പ്രാപ്തമായ വിധത്തിൽ സൗജന്യ നിയമ സഹായം ലഭ്യമാക്കണം.
കേരളത്തിലെ ഹൈക്കോടതി ഉൾപ്പെടെയുള്ള പല കോടതികളിലും സ്വതന്ത്രമായി പത്ര പ്രവർത്തകർക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. അതിനു പരിഹാരമുണ്ടാക്കണം. കോടതികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് കന്പ്യൂട്ടർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണമെന്നും തോമസ് ലോക്സഭയിൽ ആവശ്യപ്പെട്ടു.
ജഡ്ജിമാരുടെ എണ്ണം കൂട്ടണം: കെ.വി. തോമസ്
12:53 AM Jan 04, 2018 | Deepika.com