അഹമ്മദാബാദ്: ഗുജറാത്തിൽ വകുപ്പു വിഭജനത്തിലുള്ള അതൃപ്തി തുടരുന്നു. തനിക്കു ലഭിച്ച വകുപ്പിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച ഗുജറാത്ത് ഫിഷറീസ് മന്ത്രി പുരുഷോത്തം സോളങ്കി ഇന്നലെ മന്ത്രിസഭാ യോഗത്തിൽനിന്നു വിട്ടുനിന്നു.
തങ്ങളുടെ നേതാവിനു നല്ല വകുപ്പുകൾ നല്കണമെന്നാവശ്യപ്പെട്ട് സോളങ്കിയുടെ അനുയായികൾ ഗാന്ധിനഗറിലെ വസതിക്കു മുന്നിൽ തടിച്ചുകൂടി. പുരുഷോത്തം സോളങ്കിയുടെ സഹോദരനും മുൻ ബിജെപി എംഎൽഎയുമായ ഹീരാ സോളങ്കിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ സംഘടിച്ചത്. കോലി സമുദായത്തിന്റെ വികാരം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നു ഹീരാ സോളങ്കി പറഞ്ഞു.
ഫിഷറീസ് വകുപ്പിൽ സഹമന്ത്രിസ്ഥാനം മാത്രമാണു പുരുഷോത്തം സോളങ്കിക്കു ലഭിച്ചത്. കഴിഞ്ഞ സർക്കാരിലും സോളങ്കിയായിരുന്നു ഇതേ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. മികച്ച വകുപ്പുകൾ ലഭിക്കണമെന്നു കോലി സമുദായം ആഗ്രഹിക്കുന്നുണ്ടെന്നു സോളങ്കി പറഞ്ഞു.
1998 മുതൽ തുടർച്ചയായി അഞ്ചു തവണ എംഎൽഎയായ തനിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ പ്രാധാന്യം ജൂണിയർ എംഎൽഎമാർക്കു ലഭിച്ചുവെന്നു ചൊവ്വാഴ്ച സോളങ്കി പരാതിപ്പെട്ടിരുന്നു. മുഖ്യമന്ത്രി വിജയ് രൂപാണി 12 വകുപ്പുകളുടെ ചുമതല വഹിക്കുന്പോൾ തനിക്ക് ഒരു വകുപ്പ് മാത്രമാണു ലഭിച്ചതെന്നു സോളങ്കി പറഞ്ഞു.
ഭാവ്നഗർ റൂറൽ മണ്ഡലത്തിൽ 30993 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു സോളങ്കി വിജയിച്ചത്. ഗുജറാത്തിൽ ജനസംഖ്യയിൽ 15 ശതമാനം കോലി വിഭാഗക്കാരാണ്. സൗരാഷ്ട്രയിലും കച്ചിലുമാണ് ഈ സമുദായക്കാർ പ്രധാനമായും ഉള്ളത്.
ഗുജറാത്ത്: പുരുഷോത്തം സോളങ്കി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തില്ല
12:53 AM Jan 04, 2018 | Deepika.com