ന്യൂഡൽഹി: പുതുവത്സരദിനത്തിൽ ലണ്ടനിൽനിന്ന് മുംബൈയിലേക്കു പറന്ന ജെറ്റ് എയർവെയ്സ് വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റുമാർ തമ്മിലടിച്ചു. വിമാനം പറന്നു തുടങ്ങിയ ഉടൻ സംഭവിച്ച തർക്കത്തിനൊടുവിൽ പ്രധാന പൈലറ്റ് വനിതാ സഹപൈലറ്റിനെ അടിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടു പൈലറ്റുമാരെയും സസ്പെൻഡ് ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) തീരുമാനിച്ചു.
അന്വേഷണം പൂർത്തിയാകുന്നതുവരെ ഇരുവരുടെയും ലൈസൻസ് റദ്ദാക്കി.324 യാത്രക്കാരുമായി ജെറ്റ് എയർവെയ്സിന്റെ ബോയിംഗ് 777 വിമാനം ലണ്ടനിൽനിന്നു മുംബൈയിലേക്ക് ഒന്പതു മണിക്കൂർ യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെയാണു വിമാനത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. തർക്കത്തിനൊടുവിൽ കമാൻഡർ പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ അടിച്ചു. ഇതോടെ അടികൊണ്ട വനിതാ പൈലറ്റ് കരഞ്ഞുകൊണ്ടു കോക്പിറ്റിൽനിന്നു പുറത്തുപോയി. പിന്നാലെ കമാൻഡർ പൈലറ്റിനോടു തിരിച്ചെത്താൻ ഫോണിലൂടെ ആവശ്യപ്പെട്ടു.
വനിതാ പൈലറ്റ് ഇതിനു വിസമ്മതിച്ചതിനെത്തുടർന്ന് കമാൻഡർ പൈലറ്റ് കോക്പിറ്റ് അനാഥമാക്കി പുറത്തുവരികയും ചെയ്തു. ഇതോടെ വിമാന ജീവനക്കാർ അടികൊണ്ട പൈലറ്റിനെ അനുനയിപ്പിച്ചു കോക്പിറ്റിലേക്കു തിരിച്ചയച്ചു.
പക്ഷേ, കോക്പിറ്റിൽ ഇരുവരും തമ്മിൽ വീണ്ടും അടികൂടുകയും വനിതാ പൈലറ്റ് വീണ്ടും കോക്പിറ്റിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. വീണ്ടും ഇടപെട്ട കാബിൻ ക്രൂ അംഗങ്ങൾ ഇവരോടു വിമാനം നിലത്തിറക്കുന്നതുവരെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അപേക്ഷിച്ചു.
യാത്രക്കാരുടെ സുരക്ഷയിൽ ജീവനക്കാരുടെ ആശങ്ക മനസിലാക്കിയ അടികൊണ്ട പൈലറ്റ് ഉടൻ കോക്പിറ്റിലേക്കു തിരിച്ചുപോയി വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. വിമാനം നിലത്തിറക്കിയതിനു പിന്നാലെ ജെറ്റ് എയർവേയ്സ് തമ്മിലടി സംഭവം ഡിജിസിഎയ്ക്കു റിപ്പോർട്ട് ചെയ്തു.
പ്രാഥമിക അന്വേഷണത്തിനുശേഷം സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്തു പൈലറ്റുമാർക്കെതിരേ നടപടിയെടുക്കാൻ ഡിജിസിഎ തീരുമാനിക്കുകയായിരുന്നു. കോക്പിറ്റ് അനാഥമാക്കി പൈലറ്റുമാർ പുറത്തുപോയതു ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും ഡിജിസിഎ വിലയിരുത്തുന്നു.
വിമാനത്തിൽ തർക്കം: പൈലറ്റ് വനിതാ പൈലറ്റിന്റെ കരണത്തടിച്ചു
12:53 AM Jan 04, 2018 | Deepika.com