മുംബൈ: മഹാരാഷ്ട്രയിലെ പൂനയിൽ ഭീമ കോറെഗാവ് യുദ്ധവാർഷികം ആഘോഷിക്കുന്നതിനിടെ ദളിതർക്കു നേരേ നടന്ന അക്രമം വൻ കലാപത്തിലേക്കു വഴിമാറി. ഇന്നലെ മുംബൈ നഗരത്തിലും പടിഞ്ഞാറൻ മഹാരാഷ്ട്രയിലും കലാപകാരികൾ തെരുവിലിറങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു. സബർബൻ, ലോക്കൽ ട്രെയിനുകൾ പ്രതിഷേധക്കാർ തടഞ്ഞു. പലയിടത്തും ദളിത് വിഭാഗക്കാരും മറാഠ വിഭാ ഗക്കാരും ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നൂറുകണക്കിനു വാഹനങ്ങളാണു സംഘർഷത്തിൽ നശിപ്പിക്കപ്പെട്ടത്.
സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ദളിതരെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് വിവിധ ദളിത് സംഘടനകൾ സംസ്ഥാനത്ത് ഇന്നു ബന്ദാചരിക്കുകയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു സർക്കാർ അവധി പ്രഖ്യാപിച്ചു.
പൂനയിൽ കൊറെഗാവ് യുദ്ധവാർഷികത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷങ്ങൾക്കിടെ തിങ്കളാഴ്ച അനിഷ്ടസംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ ആയിരങ്ങൾ തെരുവിലിറങ്ങിയതാണു സംഘർഷമായി വളർന്നത്. പടി ഞ്ഞാറൻ മഹാരാഷ്ട്രയിലെ ഏഴു ജില്ലകളിൽ കർഫ്യൂവിനു സമാനമായ അന്തരീക്ഷമാണ്. അക്രമമുണ്ടായ സ്ഥലങ്ങളിൽ വൻതോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ചെന്പൂർ, വിക്രോളി, മാൻഖുർദ് ഗോവൻഡി മേഖലകളിലാണു വ്യാപക അക്രമം.
1818ൽ ബ്രിട്ടീഷുകാരും മറാഠികളും തമ്മിലുണ്ടായ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം നിന്നു പോരാടി മറാഠികളെ പരാജയപ്പെടുത്തിയ ദളിത് വിഭാഗക്കാരുടെ(മഹർ) പട്ടാള യൂണിറ്റിലെ അംഗങ്ങൾക്കായി പൂനയിൽ നിർമിച്ച സ്മാരകത്തിൽ ഒന്നാംതീയതിയാണ് ഇരുന്നൂറാം വാർഷികാഘോഷം നടന്നത്. ഇതിനിടെ മറാഠകൾ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണു ദളിതരുടെ പരാതി. വാഗ്വാദത്തെത്തുടർന്നു കല്ലേറുണ്ടാവുകയും അതു നിയന്ത്രണാതീതമാവുകയുമായിരുന്നു.
മഹാരാഷ്ട്രയിൽ ഇത്തരം സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി, സോഷ്യൽമീഡിയയിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും പറഞ്ഞു. കലാപത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ആശ്രിതർക്കു പത്തു ലക്ഷം രൂപ ധനസഹായം നൽകുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
അക്രമം തടയുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ബന്ദാചരിക്കുന്നതെന്നു ഭാരിപ ബഹുജൻ മഹാസംഘ് (ബിബിഎം) നേതാവ് പ്രകാശ് അംബേദ്കർ പറഞ്ഞു. മഹാരാഷ്ട്ര ഡെമോക്രാറ്റിക് ഫ്രണ്ട്, മഹാരാഷ്ട്രയിലെ ഇടതുമുന്നണി എന്നിവരുൾപ്പെടെ 250 ഓളം സംഘടനകളുടെ പിന്തുണയോടെയാണു ബന്ദ്. അക്രമത്തിനു പിന്നിൽ ഹിന്ദു ഏക്താ അഖാഡയാണെന്ന് പ്രകാശ് അംബേദ്കർ ആരോപിച്ചു.
സമാധാനപരമായി ബന്ദ് ആചരിക്കണമെന്ന് ഡോ. ബി.ആർ. അംബേദ്കറുടെ കൊച്ചുമകൻകൂടിയായ പ്രകാശ് അംബേദ്കർ പ്രവർത്തകരോട് അഭ്യർഥിച്ചു. മറാഠകളും ദളിതരും തമ്മിൽ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവുമില്ല. സംഘർഷമുണ്ടായിരുന്നുവെങ്കിൽ യുദ്ധവാർഷികം ആചരിക്കില്ലായിരുന്നു. പൂനയിലെ പരിപാടി സംഘടിപ്പിച്ചത് സംഭാജി ബ്രിഗേഡ് ആണെന്നും അദ്ദേഹം പറഞ്ഞു.
കലാപം; മഹാരാഷ്ട്രയിൽ ദളിത്-മറാഠ വിഭാഗക്കാർ ഏറ്റുമുട്ടി
01:06 AM Jan 03, 2018 | Deepika.com