ന്യൂഡൽഹി: വിവാദ ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽപാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടു. ബിൽപാർലമെന്ററി സമിതിയുടെ പരിശോധനയ്ക്കു വിട്ടതായി പാർലമെന്ററികാര്യമന്ത്രി അനന്ത് കുമാറാണ് ഇന്നലെ ലോക്സഭയിൽ പറഞ്ഞത്. അടുത്ത ബജറ്റ് സമ്മേളനത്തിനു മുന്‍പു ബില്ലിന്മേൽ തീരുമാനമെടുക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം പാർലമെന്ററി സമിതിയോടു സ്പീക്കർ സുമിത്ര മഹാജൻ നിർദേശിച്ചിട്ടുണ്ട്. ബിൽ സമിതിക്കു വിട്ടതോടെ ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തിവന്ന പണിമുടക്കും പിൻവലിച്ചു.
വിവാദ ബില്ലിൽ ആവശ്യമായ മാറ്റങ്ങൾ പാർലമെന്ററി സമിതി നിർദേശിക്കും. തിടുക്കത്തിൽ ബിൽ പാസാക്കാതെ പാർലമെന്ററി സമിതിക്കു വിടണമെന്നായിരുന്നു ഇന്ത്യൻ മെഡിക്കൽ കൗണ്‍സിലിന്റെ ആവശ്യം.
ബില്ലിനെച്ചൊല്ലി രാജ്യവ്യാപകമായി ഡോക്ടർമാർ പണിമുടക്കിയ വിഷയം രാജ്യസഭയിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നുപ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. സമാജ് വാദി പാർട്ടി എംപി നരേഷ് അഗർവാളാണു സഭയിൽ വിഷയം ഉന്നയിച്ചത്. ബില്ലിനെ എതിർത്ത് ഡോക്ടർമാർ നടത്തുന്ന പണിമുടക്കിനെത്തുടർന്ന് നിരവധി രോഗികൾ മരിക്കുന്ന അവസ്ഥയുണ്ടായെന്ന് എംപി ചൂണ്ടിക്കാട്ടി.
എന്നാൽ, ഇന്ത്യൻ മെഡിക്കൽ കൗണ്‍സിലിനു പകരമായി സർക്കാർ കൊണ്ടുവന്ന ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ വൈദ്യശാസ്ത്ര രംഗത്തിന് നേട്ടമുണ്ടാക്കുമെന്നാണു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞത്. ബില്ലിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 12 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചതിനിടെയായിരുന്നു മന്ത്രിയുടെ പുതിയ അവകാശവാദം. എന്നാൽ, സംശയങ്ങൾ ദുരീകരിക്കുന്നതിനായി ഐഎംഎയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നാണു മന്ത്രിസഭയിൽ പറഞ്ഞത്. സമരം നടത്തുന്ന ഡോക്ടർമാരുമായും ചർച്ച നടക്കുന്നുണ്ട്. അവരുടെ പക്ഷം കേൾക്കുകയും തങ്ങളുടെ ഭാഗം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ഭാവിയിൽ വലിയ അഴിമതികളിലേക്കു വാതിൽ തുറന്നിടുമെന്നാണു മുൻ ഐഎംഎ പ്രസിഡന്റ് കെ.കെ. അഗർവാൾ പറഞ്ഞത്. ബില്ലിലെ വ്യവസ്ഥകൾ ദരിദ്രരായ വിദ്യാർഥികളുടെ എംബിബിഎസ് പഠനത്തിനു വിഘാതമാകുമെന്നാണു ഐഎംഎ അധ്യക്ഷൻ രവി വൻഖേദകർ പറഞ്ഞത്. വിദ്യാഭ്യാസ നിലവാരം ഇടിച്ച് അഴിമതി വർധിപ്പിക്കാനെ ഇതുപകരിക്കൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ കൊണ്ടു വന്ന ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിൽ മെഡിക്കൽ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ അധികാരം കുറയ്ക്കുന്ന വ്യവസ്ഥയാണു ഐഎംഎ പ്രധാനമായും എതിർക്കുന്നത്. പണമുണ്ടെങ്കിൽ പഠനനിലവാരവും മാർക്കും വേണ്ടെന്ന ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നാണ് ഐഎംഎയുടെ ആവശ്യം.
ബിൽ വന്നവഴി
അഴിമതി ആരോപണങ്ങളിലൂടെ കുപ്രസിദ്ധിയാർജിച്ച മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യക്കു പകരം പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിനാണ് ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ 2017 അവതരിപ്പിക്കുന്നതെന്നായിരുന്നു വിശദീകരണം.
ആരോഗ്യരംഗത്ത് സുതാര്യത വരുത്തുമെന്നും സർക്കാർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് അഴിമതി ഒഴിവാക്കും എന്നീ ഉറപ്പുകളോടെയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. അധികാരത്തിന്റെ മറവിൽ മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ അഴിമതിയിൽ മുങ്ങിയെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു കേന്ദ്രസർക്കാർ പുതിയ ബിൽ അവതരിപ്പിച്ചത്.
പുതിയ അധികാര കേന്ദ്രങ്ങൾ
സർക്കാർ അവതരിപ്പിച്ച കരട് ബിൽ പ്രകാരം മെഡിക്കൽ വിദ്യാഭ്യാസനയം ഉണ്ടാക്കേണ്ട ദേശീയ മെഡിക്കൽ കമ്മീഷൻ, മെഡിക്കൽ വിദ്യാഭ്യാസത്തിനും മൂല്യനിലവാര നിർണയത്തിനുമുള്ള നാലു സ്വയം ഭരണ സമിതികൾ എന്നിവയാണ് പുതുതായി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
17 അംഗങ്ങളുള്ള കമ്മീഷനിലേക്ക് അഞ്ച് പേരെ മാത്രമാണ് തെരഞ്ഞെടുക്കുക. ബാക്കി 12 അംഗങ്ങളെ നാമനിർദേശം ചെയ്യുകയാണ്. കാബിനറ്റ് സെക്രട്ടറിക്ക് കീഴിലുള്ള സമിതിയായിരിക്കും കമ്മീഷൻ അംഗങ്ങളെ തീരുമാനിക്കുക.
എതിർപ്പിന്റെ കാരണങ്ങൾ
പിജി കോഴ്സുകളിൽ സീറ്റ് വർധിപ്പിക്കുന്നതിനായി മുൻകൂട്ടി അനുവാദം നേടണമെന്ന വ്യവസ്ഥയും കരടു ബില്ലിൽ ഒഴിവാക്കുന്നുണ്ട്. കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനകൾ ഉണ്ടാകുകയുമില്ല.
സെബി മാത്യു
മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെന്ററി സമിതിക്ക്
01:06 AM Jan 03, 2018 | Deepika.com