മുംബൈ: ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിനു ശില പാകിയ യുദ്ധമാണു ഭീമ കോറെഗാവ് യുദ്ധം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിക്കുവേണ്ടി മഹാരാഷ്ട്രയിലെ മഹർ(ദളിത്) പോരാളികൾ ബാജി റാവു രണ്ടാമന്റെ മറാഠാ സൈനികരെ പൂനയ്ക്കടുത്ത കോറെഗാവിൽവച്ച് തോൽപ്പിച്ചതിന്റെ 200-ാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ് മഹാരാഷ്ട്രയിൽ സംഘർഷം ഉടലെടുത്ത്. 1817 ഡിസംബർ 31നു തുടങ്ങി 1818 ജനുവരി ഒന്നിന് അവസാനിച്ച യുദ്ധമാണു കോറെഗാവ് യുദ്ധം.
കേണൽ ഫ്രാൻസിസ് എഫ്. സ്റ്റോൺടൻ നയിച്ച ബോംബെ നേറ്റീവ് ലൈറ്റ് വെയ്റ്റ് ഇൻഫന്ററിയുടെ 500 മഹർ സൈനികരാണു പൂനയ്ക്കടുത്തുള്ള ഭീമ നദി കടന്ന് കോറെഗാവ് ഗ്രാമത്തിൽ പേഷ്വ സേനയുമായി ഏറ്റുമുട്ടിയത്. ഷിരൂരിൽനിന്ന് 43 കിലോമീറ്റർ ദൂരം ഭക്ഷണവും വെള്ളവുമില്ലാതെ നടന്നാണു മഹർ സൈനികർ കോറേഗാവിലെത്തിയത്. 20,000 പടക്കുതിരകളും 8000 കാലാൾപ്പടയും ചേർന്ന സുസജ്ജ സൈന്യമായിരുന്നു മറാഠികളുടേത്. 12 മണിക്കൂർ നീണ്ട പോരാട്ടത്തിൽ മറാഠാ സൈന്യം അടിയറവു പറഞ്ഞു.
മറാഠകളോടു പോരാടി വിജയിച്ച ദളിത് സൈനികരുടെ ഓർമ പുതുക്കുന്ന ദിനമാണു ജനുവരി ഒന്ന്. കോറെഗാവ് യുദ്ധത്തിന്റെ 109-ാം വാർഷികമായ 1927 ജനുവരി ഒന്നിന് ഡോ. ബി.ആർ. അംബേദ്കർ ഇവിടെയുള്ള സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയിരുന്നു. അംബേദ്കറും മഹർ വിഭാഗത്തിലാണു ജനിച്ചത്.
കോറെഗാവിൽ മറാഠികളെ കീഴടക്കി മഹറുകൾ ചരിത്രമെഴുതി
01:06 AM Jan 03, 2018 | Deepika.com