ഗാന്ധിനഗർ: വിജയ് രുപാനി സർക്കാരിനു വീണ്ടും തലവേദന. ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനു പിന്നാലെ അഞ്ചുതവണ എംഎൽഎയായ പുരുഷോത്തം സോളങ്കി തനിക്കു ലഭിച്ച വകുപ്പുകളിൽ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി. മന്ത്രിസഭയിൽ കോലി സമുദായത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും ഇത് പ്രതിഷേധാർഹമാണെന്നും സോളങ്കി ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഫിഷറീസ് വകുപ്പിന്റെ ചുമതലയാണ് രൂപാനി മന്ത്രിസഭയിൽ സോളങ്കിക്കു നൽകിയത്. മുതിർന്ന നേതാവെന്ന നിലയിൽ അപ്രധാന വകുപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം. തന്റെ പ്രതിഷേധം മുഖ്യമന്ത്രി വിജയ് രൂപാണിയെ അറിയിക്കുകയും ചെയ്തിരുന്നു. ഭാവ്നഗറിൽനിന്നുള്ള എംഎൽഎയാണ് സോളങ്കി. സോളങ്കിയെ അനുനയിപ്പിക്കാൻ മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദ്ര സിംഗ് ചുദസാമ രംഗത്തെത്തി. ഇന്നലെ സോളങ്കിയുമായി ചുദസാമ കൂടിക്കാഴ്ച നടത്തി.
നേരത്തെ, വകുപ്പുകളുടെ പേരിൽ മുതിർന്ന ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പാർട്ടി നേതൃത്വവുമായി ഇടഞ്ഞിരുന്നു. കഴിഞ്ഞ സർക്കാരിൽ ലഭിച്ച ധനം, നഗരവികസനം വകുപ്പുകൾ ലഭിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്നായിരുന്നു നിതിന്റെ ഭീഷണി. വിമതസ്വരം ഉയർത്തിയതോടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിതിൻ പട്ടേലുമായി ഫോണിൽ സംസാരിച്ചു. ഇതിനു പിന്നാലെയാണ് വകുപ്പുകളുടെ ചുമതല ഏറ്റെടുക്കാൻ നിതിൻ പട്ടേൽ തയാറായത്.
ഗുജറാത്തിൽ വീണ്ടും വിമതസ്വരം; വകുപ്പിൽ അതൃപ്തിയുമായി മന്ത്രി പുരുഷോത്തം സോളങ്കി
01:06 AM Jan 03, 2018 | Deepika.com