ന്യൂഡൽഹി: പുതുവത്സര ദിവസത്തെ പുലർകാലം മൂടൽമഞ്ഞു മൂടി ഡൽഹിയിലെ ഗതാഗതം സ്തംഭിച്ചു. കാഴ്ച പരിധി 50 മീറ്ററിലും താഴെയായതിനാൽ വ്യോമയാന ഗതാഗതം പുലർച്ചെ പൂർണമായും തടസപ്പെട്ടു. രാവിലെ മൂന്നരയ്ക്ക് 1500 മീറ്ററിലധികം കാഴ്ചപരിധി ഉണ്ടായിരുന്നതാണ് അഞ്ചര ആയതോടെ 50 മീറ്ററായി ചുരുങ്ങിയത്.
കനത്ത മൂടൽമഞ്ഞ് ട്രെയിൻ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. 56 ട്രെയിനുകൾ വൈകി. ഇരുപതിലധികം ട്രെയിനുകളുടെ സമയം മാറ്റി. പതിനഞ്ചിലധികം ട്രെയിനുകൾ റദ്ദാക്കി. ഡൽഹിയിൽ പലയിടത്തും 5.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ രാവിലെ താപനില.
മൂടൽമഞ്ഞ് മൂടി റണ്‍വേ കാണാൻപറ്റാതായതോടെ ഡൽഹിയിൽ നിന്നുള്ള അഞ്ച് ആഭ്യന്തര വിമാന സർവീസുകളും ഏഴ് അന്താരാഷ്ട്ര സർവീസുകളും മണിക്കൂറുകൾ വൈകിയാണു പുറപ്പെട്ടത്. ഒരു വിമാനം റദ്ദാക്കി. രാവിലെ 11 മണിയോടെയാണ് വ്യോമഗതാഗതം സാധാരണ നിലയിലായത്. അപ്പോഴും 125 മീറ്റർ മാത്രമായിരുന്നു കാഴ്ചപരിധി.
മോശം കാലാവസ്ഥ ഗതാഗതത്തെ ബാധിക്കാൻ ഇടയുണ്ട്. യാത്രയ്ക്കു മുൻപ് തങ്ങളുടെ വൈബ്സൈറ്റിലൂടെയോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയോ ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നു ജെറ്റ് എയർവേസും ഇൻഡിഗോയും യാത്രക്കാർക്കു മുന്നറിയിപ്പു നൽകി.
പുലർച്ചെയുള്ള വിമാനങ്ങൾക്കു പുറപ്പെടുന്നതിനായി നേരത്തെയെത്തിയ യാത്രക്കാരെക്കൊണ്ടു ഡൽഹി വിമാനത്താവളത്തിൽ ഇന്നലെ തിക്കും തിരക്കുമായി. പുറപ്പെടാനുള്ള വിമാനങ്ങൾ വൈകിയതിനു പുറമേ ഡൽഹിയിൽ ഇറങ്ങാനുള്ള വിമാനങ്ങളും ലാൻഡിംഗ് സാധ്യമാകാതെ നട്ടംതിരിഞ്ഞു.
മൂടൽമഞ്ഞിൽ സ്തംഭിച്ച് ഡൽഹി
12:43 AM Jan 02, 2018 | Deepika.com