ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അതിർത്തിയിലെ വെടിവയ്പും ഭീകരപ്രവർത്തനവും അവസാനിപ്പിക്കാതെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര അസാധ്യമാണെന്ന് അവർ പറഞ്ഞു.
പാർലമെന്റിന്റെ വിദഗ്ധസമിതിക്കു മുമ്പിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. അയൽരാജ്യവുമായുള്ള സഹകരണമായിരുന്നു യോഗത്തിന്റെ അജൻഡ. നിഷ്പക്ഷ വേദിയിൽ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന വാദം തള്ളിയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന പ്രായമുള്ള തടവുകാരെ വിട്ടയയ്ക്കുന്നതു സംബന്ധിച്ച നിർദേശം പാക്കിസ്ഥാനുമുന്നിൽ വച്ചതായും സുഷമ സ്വരാജ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ പാക് സ്ഥാനപതിയെ സന്ദർശിച്ചിരുന്നു. ജയിലുകളിലുള്ള ഇരുരാജ്യങ്ങളിലെയും 70 വയസിനു മുകളിൽ പ്രായമുള്ളവരെയും സ്ത്രീകളെയും മാനസിക അസ്വാസ്ഥ്യമുള്ളവരെയും മാനുഷിക പരിഗണനയിൽ വിട്ടയയ്ക്കണമെന്നു നിർദേശംവച്ചതായും സുഷമ സ്വരാജ് പറഞ്ഞു.
ഭീകരപ്രവർത്തനം നിർത്താതെ പാക്കിസ്ഥാനുമായി ക്രിക്കറ്റില്ല: സുഷമ സ്വരാജ്
12:43 AM Jan 02, 2018 | Deepika.com