ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ക്യാന്പ് ആക്രമിച്ച മൂന്നാമത്തെ ഭീകരനെയും സുരക്ഷാസേന വധിച്ചു. ലാത്പോറയിൽ സിആർപിഎഫ് 185-ാം ബറ്റാലിയന്റെ ക്യാന്പിൽ ഞായറാഴ്ച പുലർച്ച രണ്ടുമണിയോടെ ഭീകരർ കടന്നുകയറിയതോടെ പ്രദേശം സീൽചെയ്ത് സുരക്ഷാസേന പ്രത്യാക്രമണം തുടങ്ങുകയായിരുന്നു.
ഭീകരസംഘത്തിലെ മൂന്നാമന്റെ മൃതദേഹവും കണ്ടെത്തിയതോടെ സൈനികനടപടി അവസാനിപ്പിക്കുകയായിരുന്നുവെന്നു ഡിജിപി എസ്.പി. വൈദ് അറിയിച്ചു. ഭീകരാക്രമണത്തിൽ അഞ്ചു സൈനികരാണു വീരമൃത്യു വരിച്ചത്. മൂന്നു സൈനികർക്കു പരിക്കേറ്റു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
പുൽവാമയിലെ ദ്രുബ്ഗാമിലുള്ള മൻസൂർ അഹമ്മദ് ബാബ, ത്രാലിൽനിന്നുള്ള ഫർദീൻ അഹമ്മദ് ഖാൻഡെ എന്നീ ഭീകരരുടെ മൃതദേഹങ്ങളാണു ഞായറാഴ്ച കണ്ടെത്തിയതെന്നു സൈനികകേന്ദ്രങ്ങൾ അറിയിച്ചു. ജമ്മു കാഷ്മീർ പോലീസിലെ ഒരു അംഗത്തിന്റെ മകനാണു ഖാൻഡെ. സുരക്ഷാസേന വധിച്ച മൂന്നാമത്തെ തീവ്രവാദിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
സിആർപിഎഫ് ക്യാന്പ് ആക്രമണം: മൂന്നാമത്തെ ഭീകരനെയും വധിച്ചു
12:43 AM Jan 02, 2018 | Deepika.com