അഹമ്മദാബാദ്/സിംല: ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു നടക്കും.രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഒരു മണിക്കൂറിനുള്ളിൽ ആദ്യ ഫലസൂചനകൾ ലഭ്യമാകും. ബിജെപി ഗുജറാത്തിൽ അധികാരം നിലനിർത്തുമെന്നും ഹിമാചൽ വൻ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കുമെന്നുമാണ് എക്സിറ്റ് പോളുകൾ നല്കുന്ന സൂചന. ഗുജറാത്തിൽ 182 സീറ്റും ഹിമാചലിൽ 68 സീറ്റുമാണുള്ളത്.
ഗുജറാത്തിൽ 37 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണൽ നടക്കുക. ഗുജറാത്തിലെ നാലു നിയമസഭാ മണ്ഡലങ്ങളിലെ ആറു ബൂത്തുകളിൽ ഇന്നലെ റീ പോളിംഗിൽ 70 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. ജിഗ്നേഷ് മേവാനി മത്സരിക്കുന്ന വഡ്ഗാം, സാവ്ലി, വീരാംഗാം, ദാസ്ക്രോയി മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീ പോളിംഗ് നടന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ഇവിടെ വോട്ടെടുപ്പു നടന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഗുജറാത്തിൽ 2.91 ശതമാനം പോളിംഗ് കുറഞ്ഞു. 22 വർഷമായി അധികാരത്തിൽ തുടരുന്ന ഗുജറാത്തിൽ ഇത്തവണ ബിജെപിക്കു സീറ്റ് കുറയുമെന്നാണു വിലയിരുത്തൽ. കഴിഞ്ഞതവണ ബിജെപിക്ക് 115 സീറ്റുണ്ടായിരുന്നു. കോൺഗ്രസ് 61 സീറ്റും മറ്റുള്ളവർ ആറു സീറ്റും നേടിയിരുന്നു.
ഹിമാചലിൽ 42 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ നടക്കുക. ഹിമാചലിൽ കഴിഞ്ഞ തവണ കോൺഗ്രസിന് 36 സീറ്റുണ്ടായിരുന്നു. ബിജെപിക്ക് 26ഉം മറ്റുള്ളവർക്ക് ആറു സീറ്റുമാണുണ്ടായിരുന്നത്.
ഗുജറാത്തിലും ഹിമാചലിലും ഇന്നു വോട്ടെണ്ണൽ
09:53 PM Dec 17, 2017 | Deepika.com