ബംഗളൂരു: പുതുവത്സരാഘോഷത്തിൽ ബോളിവുഡ് നടി സണ്ണി ലിയോൺ ബംഗളൂരുവിൽ അവതരിപ്പിക്കാനിരുന്ന നൃത്തപരിപാടിയായ സണ്ണി നൈറ്റിന് അനുമതി നിഷേധിച്ച സർക്കാർ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കന്നഡ ജനത.
സണ്ണി നൈറ്റ് നടത്തിയാൽ കൂട്ടആത്മഹത്യ നടത്തുമെന്ന് കർണാടക രക്ഷണ വേദികെ ഭീഷണി മുഴക്കിയതിനെത്തുടർന്നാണു പരിപാടിക്ക് ആഭ്യന്തരവകുപ്പ് വിലക്ക് ഏർപ്പെടുത്തിയത്. പരിപാടിക്കെതിരേ കർണാടക രക്ഷണ വേദികെ യുവസേനയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ പലയിടങ്ങളിലും നടിയുടെ കോലംകത്തിക്കുകയും ചെയ്തു.
സണ്ണിയുടെ പരിപാടി കർണാടകയുടെ സംസ്കാരത്തിന്മേലുള്ള വെല്ലുവിളിയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. സംസ്ഥാനത്തെ 20 ജില്ലകളിൽ സമാനമായ രീതിയിൽ പ്രതിഷേധപരിപാടികൾ നടത്തിയിരുന്നു. അതേസമയം, പരിപാടി വിലക്കിയത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചില സംഘടനകൾ വാദിക്കുന്നു. സണ്ണി ലിയോൺ ബംഗളൂരുവിൽ വരുന്നതും നൃത്തംചെയ്യുന്നതും ഇഷ്ടമല്ലാത്തവർ ആ പരിപാടി ഒഴിവാക്കുകയാണ് ചെയ്യേണ്ടതെന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ഇവർ പറയുന്നു. പുതുവത്സരത്തോടനുബന്ധിച്ച് "സണ്ണി നൈറ്റ് ഇൻ ബംഗളൂരു ന്യൂഇയർ ഈവ് 2017’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇതിനായി ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു.
സണ്ണി നൈറ്റ് വിലക്ക്: അനുകൂലിച്ചും എതിർത്തും കന്നഡ ജനത
09:29 PM Dec 17, 2017 | Deepika.com